January 23, 2023

പശുപുരാണം


 ചെറുപ്പന്നേ വളരെ മെലിഞ്ഞായിരുന്നതിനാല് പലരുമെന്നെ "നീര്ക്കോലി" എന്നായിരുന്നു വിളിച്ചിരുന്നത്‌. ഇന്നും മെലിഞ്ഞുതന്നെയെങ്കിലും .... വിഷമുള്ളതിനാലാവാം.. ആരുമങ്ങനെ വിളിക്കാറില്ല. സഹോദരങ്ങളെല്ലാം ഗുണ്ടുമണികളും ഞാന് മാത്രം നീര്ക്കോലിയും ആയതിനാല് ഉപ്പക്കും ഉമ്മാക്കും വിഷമം! പല ഡോക്ടര്മാരെയും കാണിച്ച് , മനംപിരട്ടുന്ന ടോണിക്കുകളും കയ്ക്കുന്ന കഷായവും എഴുതിത്തരികയും ഞാനത് കഴിക്കാതെ രഹസ്യമായി സഹോദരങ്ങള്ക്ക് നല്കുകയും അവരത് പായസം കണക്കെ ആസ്വദിച്ചു കഴിക്കുകയും അവര് കൂടുതല് ചീര്ത്തുവരികയും ഞാന് കൂടുതല് ഉണങ്ങുകയും ചെയ്തു.

അപ്പോഴാണ്‌ , പാല് കുടിക്കുന്നത് നല്ലതെന്ന ചിന്തയില് ഒരു പശുവിനെ വാങ്ങാന് ഉപ്പ ആലോചിച്ചത്. എനിക്ക് പാല് കുടിക്കാം . വീട്ടുകാര്ക്ക് പാല്ചായ കുടിക്കാം . ഒപ്പം , പശുവിന്റെ ചാണകവും മൂത്രവും തെങ്ങിന് വളവുമാക്കാം. ( ഗോമൂത്രവും ചാണകവും കൊണ്ട് പ്ലൂട്ടോണിയം ഉണ്ടാക്കാമെന്നോ കൊമ്പുകള്ക്കിടയില് റേഡിയോ വച്ചാല് കൂടുതല് തരംഗം ലഭിക്കുമെന്നോ ഉള്ള അറിവൊന്നും അന്നാര്ക്കുമില്ലായിരുന്നു).
അങ്ങനെയാണ് , എല്ലാം കൊണ്ടും ഒത്തിണങ്ങിയ, സുന്ദരിയും ഗര്ഭിണിയുമായ ഒരു പശുവിനെ പൊന്നാനിയില് നിന്ന് വലിയവിലകൊടുത്തു വാങ്ങിക്കൊണ്ടുവന്നത്‌. വീട്ടിലെത്തിച്ചപാടെ എല്ലാരും ഒത്തുകൂടി. അതിഥിയെ , പുതിയ അംബാസിഡര് കാര് വാങ്ങികൊണ്ടുവന്നപോലെ കുട്ടികള് തൊടുകയും തലോടുകയും ഹൌസിങ്ങും ബമ്പറും നോക്കി വിവിധ അഭിപ്രായങ്ങള് പ്രകടിപ്പിക്കുകയും ചെയ്തു. സെല്ഫി എടുക്കാനും ഷെയര് ചെയ്യാനും അന്ന് മൊബൈലും ഫേസ്ബുക്കും ഒന്നും ഇല്ലാത്തതിനാല് അധികമാരെയും വിവരം അറിയിക്കാന് പറ്റിയില്ല.
ഇത്രേം നല്ലൊരു പശുവിനെ നാട്ടാരെ കാണിക്കാതെ വെറുതെ തൊടിയില് കെട്ടിയിട്ടിട്ട് എന്ത് കാര്യം! ടാറിട്ട റോഡിനു ഇരുവശവും സമൃദ്ധമായി വളര്ന്നു നില്ക്കുന്ന പുല്ലു ലക്ഷ്യമാക്കി ഞാന് പശുവിന്റെ കയറും പിടിച്ചു തെല്ലു അഹങ്കാരത്തോടെ മുന്നില് നടന്നു. വിനയാന്വിതയായി നല്ല അനുസരയോടെ അവള് എനിക്കൊപ്പം നടന്നു നീങ്ങി.
പക്ഷെ പശുവാണെന്ന് പറഞ്ഞിട്ടെന്താ . പുല്ലു കണ്ടപ്പോള് പശുവിനത് പുല്ലുവില !! ഇനി വയറു നിറഞ്ഞിരിക്കുന്നതുകൊണ്ടാകുമോ? അതോ പൊന്നാനിയിലെ പുല്ലുമാത്രമേ തിന്നൂ എന്നുണ്ടോ? എതായാലും, അവളെയും കൂട്ടി ഒന്ന് കറങ്ങിവരാമെന്നുദ്ദേശിച്ച് നടക്കുന്നതിനിടെ യാഹുക്കാന്റെ ചായക്കടയുടെ മുന്നില് ഒട്ടിച്ചുവച്ചിരുന്ന സിനിമാപോസ്റ്റ്ര് കണ്ടതും പശു ഓടിച്ചെന്നു വലിച്ചുകീറിതിന്നാനാരംഭിച്ചതും പെട്ടെന്നായിരുന്നു! ഞെട്ടലില്നിന്ന് ഞാന് മുക്തനായപ്പോഴേക്കും സോമനെയും സീമയെയും അവള് അകത്താക്കിക്കഴിഞ്ഞിരുന്നു. അടുത്തതായി, പ്രേംനസീറിന്റെ കാലുകടിച്ചുവലിക്കാനാരംഭിച്ചപ്പോഴേക്കും സര്വ്വശക്തിയുമെടുത്ത് കയറുവലിച്ചെങ്കിലും ഒരു നീര്ക്കോലിക്ക് പ്രാപ്യമായ ജോലി ആയിരുന്നില്ല അത് ! എന്റെ പരാക്രമം കണ്ട് , കടയില് ചായ കുടിച്ചിരുന്നവര് ആര്ത്തുചിരിച്ചു. ഒടുവില് യാഹുക്ക അല്പം ചുടുവെള്ളമെടുത്ത് പശുവിന്റെ മേല് ഒഴിച്ചപ്പോഴാണ് പശുവിനും സ്ഥലകാലബോധമുണ്ടായത്.
അതുവരെയുണ്ടായിരുന്ന സകലപ്രതീക്ഷകളും ഒറ്റയടിക്കു വീണുടഞ്ഞത് പോരാഞ്ഞ് അങ്ങാടിയില് ഷൈന് ചെയ്യാന് പോയതിനു പശു നമുക്കിട്ട് നല്ലൊരു പണിതന്നതുംകൂടി ആകെ പ്രാന്തായ ഞാന് വേഗം ചെന്ന് വീടിന്റെ തൊടിയിലെ തെങ്ങില് പശുവിനെകെട്ടി ഓടിച്ചെന്ന്
ഉമ്മ
ാനോട് നടന്ന വിവരങ്ങള് പറഞ്ഞു. പൊന്നാനിഅങ്ങാടിയില് അലഞ്ഞുതിരിഞ്ഞുനടക്കുന്ന പശുവിനെ നമ്മടെ തലയില് വച്ചുകെട്ടിയതായിരിക്കുമെന്ന
ഉമ്മ
ാന്റെ കണ്ടെത്തലിനിടെ പുറത്തുനിന്നൊരു നിലവിളി ഉയര്ന്നുകേട്ടു.
അയലത്തെ ചേച്ചി അയലില് അലക്കി ഉണക്കാനിട്ടിരുന്ന മുലക്കച്ചയുടെ (ചില വരികളില് ബ്രാ എന്നും കാണും) മുക്കാല് ഭാഗവും പശുവിന്റെ വായില്!! ബാക്കിഭാഗം ചേച്ചി പിടിച്ചുവലിക്കുന്നുണ്ട്. ഇരുവരുടെയും മല്പ്പിടുത്തം കണ്ടു ഓടിച്ചെന്നപ്പോഴേക്കും അതിന്റെ ഒരു വള്ളി മാത്രം ചേച്ചിക്ക് നല്കി ബാക്കിയൊക്കെ പശു അകത്താക്കിക്കഴിഞ്ഞിരുന്നു. ചേച്ചി ദയനീയഭാവത്തോടെ ഉമ്മയെ നോക്കി.
ഉമ്മ
എന്നെ നോക്കി. ഞാന് പശുവിനെ നോക്കി.
"ഉണക്കസ്രാവ് ആണെന്നുകരുതി തിന്നതായിരിക്കും ചേച്ചീ.." എന്നെനിക്കു പറയണമെന്നുണ്ടായിരുന്നു. അതിനുമുന്പേ, ആകെയുണ്ടായിരുന്ന ഒരു മുലക്കച്ച നഷ്ടപെട്ട നിരാശയില് ചേച്ചി തന്റെ വീട്ടിലേക്കു കയറിപ്പോയി. കോപം കൊണ്ട് ഞാന് കാലു ഉയര്ത്തി പശുവിനെ ഒറ്റ തൊഴിവച്ച് കൊടുത്തപ്പോള്, അതിനു ഇക്കിളി ആയിട്ടാവാം ശരീരം മൊത്തത്തില് ഒന്ന് കുടഞ്ഞ്‌ ഒന്നും സംഭവിക്കാത്തത് പോലെ നിന്ന് അയവിറക്കാന് തുടങ്ങി.
അന്ന് ജോലി കഴിഞ്ഞു ഉപ്പ വന്നപ്പോള് വീട്ടില് അടിയന്തിര ജനറല്ബോഡി മീറ്റിംഗ് കൂടുകയും എത്രയും പെട്ടെന്ന് പശുവിനെ കയ്യൊഴിയാന് തത്വത്തില് തീരുമാനമാവുകയും ചെയ്തു. അങ്ങനെ തുച്ഛം വിലക്ക് പശുവിനെ സമീപപ്രദേശത്തുള്ള ഒരാള്ക്ക്‌ വില്ക്കുകയും പാല് കുടിക്കുകയെന്ന എന്റെ മോഹം മലര്പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിക്കുകയും ചെയ്തു.
ഒരാഴ്ച കഴിഞ്ഞപ്പോള് അപ്രതീക്ഷിതമായി നമ്മുടെ പശുവിനെ വഴീല്വച്ചു കണ്ടുമുട്ടി. പക്ഷെ എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല!! തൊടിയിലെ പുല്ല് ആര്ത്തിയോടെ വെട്ടിവിഴുങ്ങുന്ന കഥാനായികയെ ഞാന് അത്ഭുതത്തോടെ ഇമവെട്ടാതെ നോക്കിനിന്നു. അങ്ങാടിയില് വച്ച് എന്നെ അപമാനപ്പെടുത്തിയ , കനത്ത സാമ്പത്തികനഷ്ടം വരുത്തിയ ആ പെണ്ണൊരുത്തിതന്നെയാണോ ഇതെന്ന് ചുറ്റും നടന്നുനോക്കി ഞാന് ഉറപ്പുവരുത്തി. നോണ് വെജ് ആയിരുന്ന, പുല്ലു അലര്ജ്ജിയായിരുന്ന ഈ മഹതിക്ക് ഒരാഴ്ച്ചക്കകം വന്ന മാറ്റത്തെക്കുറിച്ച് അറിയാന് എനിക്ക് ആകാംക്ഷ പെരുകി. ഉടമയെത്തേടി ഞാന് വീട്ടിലേക്കുകയറിച്ചെന്ന് കാര്യമന്വേഷിച്ചപ്പോള് കിട്ടിയ മറുപടി കേട്ട് എന്റെ കണ്ണുതള്ളി!!
സംഗതി ഇത്രേയുള്ളൂ ... രണ്ടീസം പട്ടിണിക്കിട്ടു. പിന്നെ പുല്ലും വൈക്കോലും ഇട്ടുകൊടുത്തു...........
'ഗതികെട്ടാല് പശു പുല്ലും തിന്നും" എന്ന ചൊല്ല് അന്ന് മുതലാണ്‌ ഉണ്ടായതത്രേ !!
(ഇസ്മായില് കുറുമ്പടി)

No comments:

Post a Comment

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.