January 23, 2023

ജിമിക്കിക്കമ്മൽ


 അവന്റമ്മേടെ ജിമിക്കികമ്മല് അപ്പന് എടുത്തോണ്ട് പോയ കൂത്തും ബഹളവും കണ്ടപ്പോഴാണ് പഴേ ഒരു സംഭവം ഓര്മ്മ വന്നത് .

വീടിനു മുകളില് വാട്ടര് ടാങ്കും കിണറിനരികില് മോട്ടോര് പമ്പും ഇല്ലാത്ത കാലം . കിണറില്നിന്ന് വെള്ളം കോരുന്നതിനിടെ വീട്ടുകാരുടെ കയ്യില്നിന്ന് ബക്കറ്റും കയറും കിണറില് വീണുപോവുക സാധാരണമാണ്. അപ്പോള് എനിക്കായിരുന്നു അത് കിണറ്റില് ഇറങ്ങി മുങ്ങിത്തപ്പി എടുക്കേണ്ട ചുമതല. കുടിവെള്ളത്തിന്റെ കിണര് ആയതിനാല് കുളീം നനീം വൃത്തീം വെടിപ്പും ഉള്ള ആള് തന്നെ വേണമല്ലോ .. അതിനാല് അയല്വാസികളുടെ കിണറുകളിലും ഇറങ്ങാന് എന്നെയായിരുന്നു വിളിച്ചിരുന്നത്‌ !

അങ്ങനെയാണ് അയല്വാസിയായ ചെല്ലമ്മചേച്ചിയുടെ കിണറ്റില് ഇറങ്ങാനുള്ള ക്ഷണം കിട്ടിയത് . മുങ്ങിത്തപ്പി ആദ്യം തന്നെ ബക്കറ്റ് കിട്ടിയെങ്കിലും അതിന്റെ കയര് അതിനൊപ്പം ഇല്ലായിരുന്നു. മൂന്നാല് പ്രാവശ്യം ഊളിയിട്ടു തെരഞ്ഞെങ്കിലും കരിങ്കല്ലിന്റെ ഒന്ന് രണ്ടു കഷ്ണങ്ങള്, ഒരു കുടക്കമ്പി, ഒരു പൊട്ടിയ പ്ലെയിറ്റ് ഇവയല്ലാതെ കയറിന്റെ പൊടിപോലും കണ്ടെത്തിയില്ല . അവസാന ഊളിയിടലില് ആണ് ആ സാധനം കയ്യില് തടഞ്ഞത് . ചെല്ലമ്മേടെ ജിമിക്കിക്കമ്മല് !!!

കിണറിനു പുറത്തുവന്നു ചേച്ചിയെ കാണിച്ചപ്പോള് ആദ്യം മുഖത്ത് അമ്പരപ്പ്, സന്തോഷം . പിന്നെ എന്തോ ആലോചന . അവസാനം തേങ്ങിക്കരയാന് തുടങ്ങി. സംഗതിയുടെ പൊരുള് അറിയാന് ആവര്ത്തിച്ചു ചോദിച്ചപ്പോള് ചേച്ചി ആ സംഭവം പറഞ്ഞു .

ചേച്ചി ചിട്ടിചേര്ന്നും മുറുക്കിയുടുത്തും ഒരുക്കൂട്ടി വാങ്ങിച്ച ജിമിക്കിക്കമ്മലില് ഒരെണ്ണം ഇന്ന് രാവിലെ ഉണര്ന്നെണീറ്റു നോക്കുമ്പം കാണുന്നില്ല . എല്ലായിടത്തും പരതി. കുടിയനായ ഭര്ത്താവിന്റെ പെരുമാറ്റത്തില് പന്തികേടുതോന്നിയ ചെല്ലമ്മ അങ്ങ് ഉറപ്പിച്ചു ..... വിറ്റോ പണയം വച്ചോ കുടിക്കാന് വേണ്ടി അടിച്ചുമാറ്റിയതായിരിക്കും എന്ന് . പിന്നെ വായില്തോന്നിയ തെറിയും ശാപവാക്കുകളും കൊണ്ട് ഒരു ആറാട്ട് ആയിരുന്നു. സഹിക്കാനാവാതെ ചേട്ടന് വീട്ടില് നിന്ന് കോപത്തോടെ ഇറങ്ങിനടന്നു.

നിരപരാധിയായ തന്റെ കെട്ട്യോനെ താന് ബെര്തേ സംശയിച്ചല്ലോ തെറി പറഞ്ഞല്ലോ എന്ന ചിന്തയില് ചേച്ചിയുടെ തല പെരുത്തു. കുറ്റബോധം നുരഞ്ഞുപൊങ്ങി വായിലൂടെയും മൂക്കിലൂടെയും കണ്ണിലൂടെയുമെല്ലാം ഒലിച്ചിറങ്ങി . സംഭവത്തിന്റെ കിടപ്പുവശം ബോധ്യമായതോടെ എന്റെ നിഷ്കളങ്കമനസ്സിലും ഒരു സംശയം മുളപൊട്ടി. അത് തേങ്ങിക്കരയുന്ന ചേച്ചിയോട് നേരെചൊവ്വേ അങ്ങ് പറയുകയും ചെയ്തു.

"ചേച്ചി ചേട്ടനെ വെറുതെ സംശയിക്കുകയും തെറി പറയുകയും ചെയ്ത വിഷമത്തില് ചേട്ടന് വല്ല കടുംകയ്യും ചെയ്യാന് വേണ്ടി ബക്കറ്റിന്റെ കയറഴിച്ച്‌ കൊണ്ടുപോയതാകുമോ? "

ഇതുകേട്ടപാതി ചേച്ചിയുടെ തേങ്ങിക്കരച്ചില് അലമുറയായി രൂപാന്തരപ്പെട്ടു. കോഴിക്ക് ഏറു കിട്ടിയത് പോലെ , കരഞ്ഞട്ടഹസിച്ചുകൊണ്ട് വീട്ടിനുചുറ്റും മണ്ടിനടന്നു. പിന്നെ വീട്ടിനുള്ളിലെ കഴുക്കോലിലേക്കും , പുറത്തിറങ്ങി മരങ്ങളുടെ ഉച്ചിയിലെക്കും കണ്ണുകള് പായിച്ചു. അവസാനം തളര്ന്നു അവശയായി ഒരിടത്തിരുന്നു. ഞാനാണെങ്കില് വെള്ളത്തില് വീണ പൂച്ചയെപ്പോലെ നില്പാണ്‌.

അപ്പോഴാണ്‌ ഈ പുകിലൊന്നുമറിയാതെ ചേട്ടന് പതിവുപോലെ രണ്ടെണ്ണം അടിച്ച്കയറിവരുന്നത്. ...കണ്ടപാടെ ചേച്ചി ഓടിച്ചെന്നു പൂണ്ടടക്കം കെട്ടിപ്പിടിച്ചു മുത്തം കൊടുത്തു ആപാദചൂഡം ഒന്ന് നോക്കി ഇത് ജീവനുള്ള ചേട്ടന് തന്നെയാണെന്ന് ഉറപ്പുവരുത്തി. . ശേഷം ഓരോന്ന് എണ്ണിപ്പെറുക്കി മാപ്പപേക്ഷിച്ചു . ഒന്നുമറിയാതെ ചേട്ടന് അന്തം വിട്ട് ചുറ്റും നോക്കി. ചേച്ചിയുടെ തുപ്പലും മൂക്കളയും കണ്ണീരുമെല്ലാം ചേട്ടന്റെ ശരീരത്തില് പറ്റിപ്പിടിച്ചു. ..എല്ലാം ഒന്നടങ്ങിയെന്നു തോന്നിയപ്പോള് കെട്ടിപ്പിടുത്തം വിട്ട് രണ്ടടി പിറകോട്ടുമാറി ചേട്ടനോട് ഒറ്റച്ചോദ്യമായിരുന്നു.
'ആ കയറ് എവിടെകൊണ്ടുപോയി കളഞ്ഞു പണ്ടാരക്കാലാ .... എനിക്ക് വെള്ളം കോരാനുള്ളതാ...."
(ഇസ്മായിൽ കുറുമ്പടി)

2 comments:

  1. nishkalanka manassile samshayam vallatha samsayam ayippoyi

    ReplyDelete
  2. Excellent V Good Presentation

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.