September 25, 2011

എളാപ്പാന്റെ നെഞ്ചത്ത്‌ - ഭാഗം-3



ചങ്ങാതിപ്പൂട്ട്‌ .

ഒന്നാം ഭാഗം ഇവിടെ അമര്‍ത്തിയാല്‍ കിട്ടും,
രണ്ടാം ഭാഗം ഇവിടെയും.



സ്വന്തം വീട്ടില്‍ തീ ഉള്ളപ്പോഴാണല്ലോ ദൈവമേ ഞാന്‍ അയല്‍പക്കത്ത്  പോയി തിരി കൊളുത്തിയത്!ഒന്നര കൊല്ലം വെറുതെ പോയില്ലേ.. എന്ത് ചെയ്യാന്‍. അണകടന്ന വെള്ളം അഴുതാല്‍ തിരിച്ചു വരില്ലല്ലോ.
ഭാരതത്തിന്റെ സംഭാവനയായ കളരിയുടെ മര്‍മ്മമറിയാന്‍ ഗുരുവിനോടൊപ്പം നിഴലായി ഞാന്‍ പുറപ്പെട്ടു. രണ്ടു കൊല്ലം കൊണ്ട് എന്നെ 'ഒരു വഴിക്കാക്കി'ത്തരാമെന്നാണ് വാഗ്ദാനം. 
അതു വെറും വാഗ്ദാനമാവാന്‍ വഴിയില്ല. എളാപ്പ ആളു ചില്ലറക്കാരനല്ല. ഒരിക്കല്‍ രാത്രി ഞങ്ങളുടെ വീടിനടുത്തുള്ള റോഡിലൂടെ ഒരു ആറംഗ സംഘം സിനിമ കഴിഞ്ഞു നടന്നു പോകുന്നു.  നിഘണ്ടുവിലൊന്നും ഞാനിതുവരെ കാണാത്ത വാക്കുകളാല്‍ നല്ല സ്വയമ്പന്‍ കൊടുങ്ങല്ലൂര്‍ ഭരണി യുണ്ടാക്കി ഉച്ചത്തില്‍ പാടികൊണ്ടാണ് അവരുടെ പോക്ക്. വീട്ടുകാര്‍ക്ക് അസഹനീയമായപ്പോള്‍ എളാപ്പ ചെന്ന് അവരോടു പാട്ട് നിര്‍ത്താന്‍ മാന്യമായി ആവശ്യപ്പെട്ടു. 'നീയാരാടാ ചോദിക്കാന്‍ #@$&*%#$@! ' എന്ന് മൃദുലവും മാന്യവുമായി അവരും പ്രതികരിച്ചു. എളാപ്പ ഒന്ന് ഉയര്‍ന്നു താണു.എന്നിട്ട് ചോദിച്ചു: "ആര്‍ക്കെങ്കിലും ബാക്കിയുണ്ടോ..?"
എല്ലാവരും ഒറ്റ സ്വരത്തില്‍ മൊഴിഞ്ഞു "ഇല്ല.."
"എന്നാല്‍ ശബദമുണ്ടാക്കാതെ വിട്ടോളൂ.."
ഇങ്ങനെയുള്ള ആളില്‍നിന്ന് എത്രയും  പെട്ടെന്ന് പറിച്ചെടുക്കാന്‍ പറ്റുന്നത്രയും പഠിച്ചെടുക്കേണ്ടത്  എന്റെ കടമയല്ലേ..മനുഷ്യരുടെ സ്ഥിതിയല്ലേ ? എളാപ്പാക്ക് വല്ലതും സംഭവിച്ചാല്‍ പാരമ്പര്യം അന്യം നിന്ന് പോകരുതല്ലോ. രണ്ടു കൊല്ലത്തിന്റെ പഠനം എങ്ങനെ എങ്കിലും മൂന്നു മാസം കൊണ്ട് പഠിക്കണം. എല്ലാം ഷോര്‍ട്ട് കട്ടിന്റെ കാലമല്ലേ.. കുടവയര്‍ ഒറ്റ ദിവസം കൊണ്ട് ഇല്ലാതാക്കാന്‍ 'ചവണ തൈലം' മുതല്‍ , ഒറ്റ നിമിഷം കൊണ്ട് കൊടീശ്വരനാവാനുള്ള 'സമ്പന്നയന്ത്രം' വരെ മലയാളിയാണല്ലോ കണ്ടുപിടിച്ചത്‌!
അതിനാല്‍ ഇപ്പോള്‍ വേണ്ടത് എളാപ്പാനെ ഒന്ന് സോപ്പിടുകയാണ് . അങ്ങനെ വഴിയില്‍ വച്ച് തന്നെ കരുക്കള്‍ നീക്കിത്തുടങ്ങി.
" എളാപ്പാ... നമ്മടെ വാള്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുന്നുണ്ടോ  എന്നൊരു സംശ്യം.."
അദ്ദേഹം എന്റെ മുഖത്തേക്ക് ഒന്ന് നോക്കി .ശേഷം ഗൌരവം വിടാതെ പറഞ്ഞു:
"  നീ പേടിക്കണ്ട. അതിനു ധൈര്യമുള്ള ആരും ഈ പഞ്ചായത്തില്‍ ഇല്ല"
"അത് ശരിയാ" 
എന്നല്ലാതെ ഞാനെന്ത് പറയാന്‍!!!

കളരിക്കളം എനിക്ക് പുതിയൊരനുഭവമായിരുന്നു. വെള്ളക്കൊക്കുകളെപോലെ വസ്ത്രംധരിച്ച് മൈക്കില്‍ ജാക്സനെ അനുസ്മരിപ്പിക്കുന്ന ചടുലതകള്‍ ആയിരുന്നു ഇതുവരെയുമെങ്കില്‍, ഇവിടെ വള്ളംകളിയിലെ തുഴച്ചിലുകാരുടെ വേഷവിധാനവുമായി കുറെപേര്‍ കസര്‍ത്തുനടത്തുന്നു. തെല്ലൊരു കൌതുകത്തോടെയും അല്പമൊരു ഭയത്തോടെയും ഞാനവരെ നോക്കിനിന്നു. എളാപ്പ എന്നെ എല്ലാവര്‍ക്കും പരിചയപ്പെടുത്തി. ഉസ്താദിന്റെ അനന്തിരവനെന്ന അഹന്തയില്‍ ഡിഷ്‌ ആന്റിന പോലെ മുഖമുയര്‍ത്തി ഞാനും. 

കളരിയില്‍ ആദ്യദിനങ്ങള്‍ വെറും വ്യയാമങ്ങള്‍ മാത്രമാണ്. വ്യായാമം ചെയ്തു ശരീരം ശരിക്കും പരുവപ്പെടുത്തി എടുത്തിട്ടേ അഭ്യാസമുറകള്‍ തുടങ്ങൂ. ഏതായാലും എത്രയും പെട്ടെന്ന് സീനിയറിനെ മറികടക്കണമെന്ന ദുരാഗ്രഹത്താല്‍ എന്നോട് കല്‍പ്പിക്കപ്പെട്ട വ്യായാമങ്ങള്‍ അളവിലും ഇരട്ടി അതിവേഗം ഞാന്‍ ഭംഗിയായി ചെയ്തുതീര്‍ത്തുകൊണ്ടിരുന്നു. പുത്തനച്ചി പുരപ്പുറം തൂക്കും എന്നാണല്ലോ.. പത്തുപ്രാവശ്യം ചെയ്യാന്‍ പറഞ്ഞാല്‍ ഇരുപതു പ്രാവശ്യം!! ഇതൊക്കെ കണ്ടു സീനിയര്‍ പഠിതാക്കള്‍  പരിഹാസച്ചിരിയോടെ എന്നെ നോക്കുന്നു. നോക്കി ചിരിക്കെടാ പഹയന്മാരെ.. എല്ലാത്തിനേം കാണിച്ചു തരാം. ഞാന്‍ കരാട്ടെ പഠിച്ചിട്ടുണ്ട്. ഇത് കൂടി പഠിച്ച് , മിശ്രവിവാഹത്തിലുണ്ടായ സന്തതിയെപോലെ വളര്‍ന്ന്, സ്വന്തമായ ഒരു അഭ്യാസമുറ ഞാന്‍ പുതുതായി ഉണ്ടാക്കും. അത് പഠിക്കാനങ്ങു വന്നേക്കണം. കാണിച്ചു തരാം. 
അവരുടെ ചിരി അവഗണിച്ചു ഞാന്‍ വ്യായാമങ്ങള്‍ തുടര്‍ന്നു. രണ്ടു ദിവസം കുഴപ്പമില്ലാതെയങ്ങ് പോയി. മൂന്നാം നാള്‍ ഉറക്കമെഴുന്നേറ്റപ്പോള്‍ കയ്യും കാലുമൊന്നും അനക്കാന്‍വയ്യ! ശരീരം മുഴുവന്‍ കഠിനവേദന! ശരീരത്തിലെ മൊത്തം പേശികള്‍ എന്നോട് പിണങ്ങിയിരിക്കുന്നു. അസ്ഥികളുടെ ജോയിന്റുകള്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. നടക്കാനും ഇരിക്കാനും നില്‍ക്കാനും മാത്രമല്ല; കിടക്കാനും വയ്യ! 'രണ്ടിന്' പോയിട്ട് 'ഒന്നിന്' പോലും വയ്യാതെ ഒന്നുമാവാതെ തിരിച്ചുവരേണ്ട അവസ്ഥ! അപ്പോഴാണ്‌ ആ പഹയന്മാര്‍ ചിരിച്ചിരുന്നതിന്റെ ഗുട്ടന്‍സ്‌ എനിക്ക് പിടികിട്ടിയത്. ഇങ്ങനെയൊരു പുലിവാല് ഉണ്ടാകുമെന്ന് അവര്‍ക്കെന്നോട് സൂചിപ്പിച്ചുകൂടായിരുന്നോ? ഏഭ്യന്മാര്‍!  ഇനി പറഞ്ഞിട്ട് കാര്യമില്ല, ഉപായം നോക്കിയപ്പോള്‍ അപായവും നോക്കണമായിരുന്നു. എതായാലും, നല്ലപണികിട്ടിയസ്ഥിതിക്ക് ഇതങ്ങുനിര്‍ത്തിയാലോ എന്നാലോചിച്ച് മൂടിപ്പുതച്ച് കിടന്നു വിശ്രമിക്കുമ്പോഴാണ് വൈകുന്നേരം  ക്ലാസിനു പോകാന്‍ എളാപ്പ എന്നെ തോണ്ടിവിളിക്കുന്നത്.
"ഇനി ഞാനില്ല ... മേല് മുഴോന്‍ ഇടിച്ചു പിഴിയുന്ന വേദന.."
ഇത് കേട്ട് അദ്ദേഹം കണ്ണുരുട്ടി.
"അത് നീ ചെയ്യുന്നത് വിജയിച്ചു എന്നതിന്റെ തെളിവാണ് "
"അപ്പൊ ആളുകളെ വേദനിപ്പിക്കാന്‍ വേണ്ടിയാണോ കളരി പഠിപ്പിക്കുന്നത്?"
അതിനുത്തരമായി , തേക്കിന്‍തടി പോലെ ബലിഷ്ടമായ തന്റെ കരംകൊണ്ട് , വാടിയ ചേമ്പിന്‍തണ്ട് പോലെയുള്ള എന്റെ കയ്യില്‍പിടിച്ചു അറുക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ എന്നെ വലിച്ചുകൊണ്ട് പോയി. 
തലേന്നുവരെ, മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കേറിയപോലെ കസര്‍ത്തുകാണിച്ചിരുന്ന ഞാനിന്ന് ആണിരോഗം ബാധിച്ചവന്‍ പഞ്ചായത്ത്‌ റോഡില്‍ നടക്കുന്നപോലെ വരുന്നത് കണ്ട് സീനിയര്‍മാര്‍ വീണ്ടും ചിരിച്ചു. അവര്‍ക്കിടയില്‍ കൂടുതല്‍ നെഗളിക്കുന്ന ഒരുവനെ ഞാന്‍ പ്രത്യേകം  നോട്ടമിട്ടു. വെച്ചൂര്‍പശു പോലെ തടിച്ചു കൊഴുത്ത് കരിവീട്ടിസൈസില്‍  ഒരു സാധനം! ആനക്കൊരു കാലം വന്നാല്‍ പൂനക്കുമൊരു കാലം വരുമേടാ..അന്ന് കാണാം.

മാസങ്ങള്‍ കടന്നുപോയി. തികഞ്ഞ ഗൌരവത്തോടെയും എന്നാല്‍ ചില തമാശകളോടെയും ഓരോ മുറകളും സ്വായത്തമാക്കികൊണ്ടിരുന്നു. ഒരു ആയോധനമുറ എന്നതിലുപരി കളരി എനിക്കനുഭവപ്പെട്ടത് ആരോഗ്യം, പേശി, മര്‍മ്മം, ചില ചികില്സാമുറകള്‍ എന്നിവയെല്ലാം പ്രതിപാദിക്കുന്ന മികച്ച ഒരു ശാസ്ത്രമെന്നതാണ്.

ആഴ്ചയില്‍ രണ്ടു പുതിയ ഇനങ്ങള്‍ ഗുരു പഠിപ്പിക്കും. അടുത്ത പുതിയ ഇനംവരെ അവയുടെ പരിശീലനമാണ്. ഓരോ പ്രാവശ്യവും ഗുരുവിനു തോന്നുന്ന ശിഷ്യനെ വിളിച്ചു 'അവന്റെ മേല്‍'  പരിശീലിപ്പിച്ച് ഞങ്ങള്‍ക്ക് കാണിച്ചു തരും. ഞാന്‍ മുടിഞ്ഞ സംശയരോഗി ആയതിനാല്‍ എന്നെ വിളിക്കാറില്ല എന്ന് മാത്രമല്ല പിറകിലെ വരിയിലാണ് എന്റെ സ്ഥാനവും. 
ഒരിക്കല്‍ പുതിയ ഒരിനം പഠിപ്പിക്കുന്ന ദിനം. നമ്മെ ആക്രമിക്കാന്‍ വരുന്നവനെ തടുത്ത് അവന്റെ തലമുടി പിടിച്ചു വലിച്ചു താഴെയിടുന്ന ഒരിനമാണത്. ഉസ്താദ്‌ പരിശീലിപ്പിച്ചു കൊണ്ടിരിക്കെ എനിക്ക് ലഡു പൊട്ടി. വരാനുള്ളത് വഴിയില്‍ തങ്ങില്ലല്ലോ . തുറന്നങ്ങ് ചോദിച്ചു-
 "അപ്പോള്‍ നമ്മുടെ ശത്രു മൊട്ടയാണെങ്കിലോ??"
എളാപ്പ ഒന്ന് പതറിയോ ! പിന്നെ  രൂക്ഷമായി ഒന്ന് നോക്കിയിട്ട് പറഞ്ഞു " മൊട്ടക്കുള്ളത് പിന്നെ പഠിപ്പിച്ചുതരാം"
അന്ന് വീട്ടിലെത്തുംവരെ എനിക്ക് കുശാലായിരുന്നു. അദ്ദേഹത്തിന്റെ വഴക്ക് ഞാന്‍ ശരിക്കും ആസ്വദിച്ചു കൂടെനടന്നു. വീട്ടിലെത്തിയപ്പോള്‍ ഉമ്മയും അയലത്തെ രണ്ടു മൂന്നു സുന്ദരിക്കോതകളും കൂടി എന്തൊക്കെയോ പറഞ്ഞു ചിരിക്കുന്നു. എന്നെ കണ്ടപ്പോള്‍ ചിരി ഉച്ചസ്ഥായിയില്‍ ആയി. ദൈവമേ എന്റെ തുണിയൊക്കെ ദേഹത്ത് തന്നെയില്ലേഎന്ന് തല താഴ്ത്തി നോക്കി. ഹേയ് ..അതൊന്നുമല്ല കാര്യം.  കാലത്ത് ഓട്ടിന്‍പുറത്ത് ഉണക്കാനിട്ടിരുന്ന എന്റെ ലങ്കോട്ടി ഒരു കോഴിയുടെ  കാലില്‍കുരുങ്ങി അതില്‍ നിന്ന് തടിയൂരാനുള്ള അതിന്റെ അശ്രാന്ത പരിശ്രമം കണ്ടു ചിരിക്കുകയാണവര്‍! അയ്യേ നാണക്കേട്... നിന്ന സ്ഥാനത്തുനിന്ന്  ഉരുകിയൊലിക്കുന്നപോലെ എനിക്കുക്‌ തോന്നി. സുന്ദരികളുടെ ചിരികള്‍ക്കിടെ മെല്ലെ ഞാനവിടെ നിന്ന് തടിയൂരി.

അങ്ങനെ കൊണ്ടും കൊടുത്തും പോകുന്നതിനിടെയാണ് ആ സുന്ദരസുദിനം വന്നണഞ്ഞത്.  എന്നെ നോക്കി പരിഹസിച്ചു ചിരിച്ചിരുന്ന ആ തടിയന്‍, ക്ലാസിനു വരാത്ത ദിവസമായിരുന്നു ഉസ്താദ്‌  'ചങ്ങാതിപ്പൂട്ട് ' പഠിപ്പിച്ചുതന്നത് . (ചങ്ങാതിപ്പൂട്ട് എന്ന് പറഞ്ഞാല്‍ ഒരൊന്നൊന്നര പൂട്ടാണ് കേട്ടോ! ശരിക്ക് പൂട്ടിയാല്‍ പൂട്ടിയവന്റെ കൈത്തലം വേദനിക്കും. പൂട്ടപ്പെട്ടവന്റെ കൈക്കുഴ തെറ്റും. പോരാത്തതിന് ആ പൂട്ടില്‍ നിന്ന് ഊരാനും അല്പം പണിപ്പെടണം ) പിറ്റേന്ന് വന്നപ്പോള്‍ പുതിയ ഇനം ആരെങ്കിലും കാണിച്ചു കൊടുക്കണമെന്നായി അവന്‍... നനഞ്ഞേടം  കുഴിക്കണം, കാറ്റുള്ളപ്പം തൂറ്റണം എന്നാണല്ലോ ചൊല്ല് .  സന്തോഷത്തോടെ ഞാനാ ദൌത്യം ഏറ്റെടുത്തു. 
"എന്റമ്മോ............................."
നിറഞ്ഞ ചിരിയോടെ എനിക്ക് കൈ തന്നവന്‍ ഒറ്റ നിമിഷത്തില്‍ അലറിക്കരഞ്ഞു. എന്നെക്കാളും അവന്‍ തടി കൂടുതലും ഉയരം കുറവും ആയതിനാലാവാം പൂട്ട്‌ കൂടുതല്‍ മുറുകി! പൂട്ടില്‍ നിന്ന് വിടുവിക്കുവാന്‍ പലരും ശ്രമിക്കുന്നുണ്ട്. എനിക്കും നന്നായി വേദനിക്കുന്നുണ്ട്. ഉസ്താദ് ആണേല്‍ എത്തിയിട്ടുമില്ല. എന്ത് ചെയ്യും? ഞങ്ങള്‍ക്ക് രണ്ടു പേര്‍ക്കും ഇരിക്കാനോ നില്‍ക്കാനോ വയ്യാത്ത അവസ്ഥ. അവന്റെ കണ്ണിലും താഴെ മണ്ണിലും വെള്ളം ഒലിക്കുന്നതിനാല്‍ അവന്റെ ധൈര്യത്തിനൊപ്പം വേറെ പലതും ചോര്‍ന്നുപോയതായി ഞങ്ങള്‍ അറിഞ്ഞു. എന്തിനും ഒരു 'അവസാനക്കൈ' എന്ന് പറയുന്ന ഒരു സാധനമുണ്ടല്ലോ. അറ്റകൈക്ക് ശീമപ്പന്നി പോലുള്ള അവന്‍ നീര്‍ക്കോലി പോലുള്ള എന്നെ വട്ടം കറക്കി ഒരു വീശല്‍ !! സയാമീസ്‌ ഇരട്ടകളെപ്പോലിരുന്ന ഞങ്ങള്‍ വേര്‍പ്പെട്ടു! അവന്‍ കൈക്കുഴ തെറ്റി ഒരു മൂലയില്‍...ഞാനാകട്ടെ,വായുവിലൂടെ പറന്നു കളരിഷെഡിന്റെ ഓലമറയും പൊളിച്ചു പുറത്തേക്ക്......
അന്നുമുതലാണ്  " ഒന്നുകില്‍ ആശാന്‍റെ നെഞ്ചത്ത്‌,  അല്ലെങ്കില്‍ കളരിക്ക് പുറത്ത് " എന്ന പഴഞ്ചൊല്ല് ഉണ്ടായത്.
(ശുഭം)




81 comments:

  1. ചിത്രത്തിനു കടപ്പാട്:
    യാഹൂ അളിയന്‍

    ReplyDelete
  2. ഈ ചങ്ങാതിപ്പൂട്ട്‌ കൊള്ളാലോ ഇസ്മായില്‍...

    ReplyDelete
  3. കുറു(വ)മ്പടി യെ..
    ഇതു ഒരു പെരുവടിയാണല്ലോ...?

    ഇഷ്ടായി.. ഒരുപാട്..

    ആശംസകള്‍..

    ReplyDelete
  4. രണ്ടു കൊല്ലം കൊണ്ട് എന്നെ 'ഒരു വഴിക്കാക്കി'ത്തരാമെന്നാണ് വാഗ്ദാനം....ആ വാഗ്ദാനം എളാപ്പ പാലിച്ചില്ലെ മാഷൊരു വഴിക്കായില്ലേ .....ശരീരം മുഴുവന്‍ കഠിനവേദന! ശരീരത്തിലെ മൊത്തം പേശികള്‍ എന്നോട് പിണങ്ങിയിരിക്കുന്നു. അസ്ഥികളുടെ ജോയിന്റുകള്‍ വര്‍ക്ക്‌ ചെയ്യുന്നില്ല. നടക്കാനും ഇരിക്കാനും നില്‍ക്കാനും മാത്രമല്ല; കിടക്കാനും വയ്യ!... പത്തുപ്രാവശ്യം ചെയ്യാന്‍ പറയുന്നത്‌ ഇരുപതു പ്രാവശ്യം ആയാല്‍ അങ്ങിനിരിക്കും !! ചങ്ങാതിപ്പൂട്ട് വല്ലാത്ത ഒരു പൂട്ടായിപോയല്ലോ ,അതുകൊണ്ടെണ്ടാ അന്നുമുതല്‍ ഒരു പഴഞ്ചൊല്ല് കിട്ടിയില്ലേ

    ReplyDelete
  5. അങ്ങനെ കളരിക്ക് പുറത്തായീന്നു പറഞ്ഞാല്‍ മതിയല്ലോ :)
    ചങ്ങാതിപ്പൂട്ടൊക്കെ അറിയാല്ലേ ! അപ്പൊ ഈ ചങ്ങായീടെ ചങ്ങാതിമാര്‍ സൂക്ഷിക്കണം :))

    ReplyDelete
  6. കഴിഞ്ഞയാഴ്ചേം കൂടി ഈ മഹാനെ കണ്ടതാ....ഫാമിലി ഫുഡ് സെന്ററില്‍ വെച്ച്....സിദ്ധിക്കായും ഉണ്ടായിരുന്നു...അന്ന് എന്നെ ഒരു പൂട്ടിടാന്‍ നോക്കിയതാ :-)

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഹ. ഹ.. ചങ്ങാതി പൂട്ട് പഠിക്കുമ്പോള്‍ പൂട്ട് തുറക്കാനുള്ള വിദ്യ കൂടി എളാപ്പാടെ പക്കല്‍ നിന്ന് സ്വായത്തമാക്കണ്ടേ കളരികുറുപ്പേ.. :) വരാനുള്ളത് കളരിഷെഡ്ഡിലും വരും എന്നല്ലേ...



    ഓടോ :

    കളരിയും കരാട്ടെയും കുങ്ങ്ഫുവും കൂട്ടിക്കലര്‍ത്തി കൊണ്ടുള്ള ഒരു ആയോധന കലയുണ്ട് നമ്മുടെ നാട്ടില്‍ IDK അഥവാ ഇന്ത്യന്‍ ഡൈനാമിക് കളരി.. അതൊന്ന് പരിശിലിച്ചാലോ :) ഒരു സാമ്പിള്‍ ഇവിടെ..

    ( അതായത് എന്നോട് ചങ്ങാതിപൂട്ടുമായി വരണ്ടാന്ന് :) പിടി കിട്ട്യാ ?

    ReplyDelete
  9. നല്ല നാടന്‍ അടിയില്‍ ഗളരി ഒന്നും ഒന്നുമല്ല ..........മഹാ ഗുരു മോഹന്‍ലാല്‍

    ReplyDelete
  10. ചങ്ങാതിമാരൊക്കെ നോക്കിയും കണ്ടും നിന്നാല്‍ മതി..
    പിന്നെ "എളാപ്പ ഒന്ന് ഉയര്‍ന്നു താണു.എന്നിട്ട് ചോദിച്ചു: "ആര്‍ക്കെങ്കിലും ബാക്കിയുണ്ടോ..?" എല്ലാവരും ഒറ്റ സ്വരത്തില്‍ മൊഴിഞ്ഞു "ഇല്ല.."
    ഇതില്‍ 'ആരെങ്കിലും ബാക്കിയുണ്ടോ' എന്നാവില്ലേ ചോദിച്ചത്? അതോ ഇനി കളരിയില്‍ ഇങ്ങനെയൊരു ചോദ്യമുണ്ടോ നല്ല പെട കൊടുത്തു കഴിഞ്ഞാല്‍?
    എന്തായാലും ഇത്തരം കാര്യങ്ങളൊക്കെ പഠിച്ചു വച്ചിട്ടുണ്ട്,ല്ലേ. അല്ലാതെ ഇങ്ങനെ കഥയെഴുതഅനാവില്ലല്ലോ.
    നല്ല എഴുത്താണു. അഭിനന്ദനങ്ങള്‍.

    ReplyDelete
  11. വളരെ നന്നായി അവതരിപ്പിച്ചു - എളാപ്പാന്റെ നെഞ്ചത്ത്‌ കയറിയുള്ള കളരി . ഞാന്‍ ഇത് വരെ കേള്‍ക്കാത്ത ചില പഴമൊഴികളും,രസാവഹമായ നര്‍മ്മങ്ങളും അല്പം പൊടിക്കൈകളും ചേര്‍ത്തുള്ള ഈ വിഭവം നന്നായി ഇസ്മയില്‍ ഇനിയും ഉണ്ടാകട്ടെ കൂടുതല്‍ ..

    ReplyDelete
  12. അഭ്യാസം നടക്കട്ടെ,
    ആശംസകൾ

    ReplyDelete
  13. കളരി ഒരു വഴിക്കും , ഉസ്താദ്‌ മറ്റൊരു വഴിക്കും , ഇസ്മായില്‍ ഈ വഴിക്കും, വായിച്ചവര്‍ ചിരിയുടെ വഴിക്കും ആയി.

    ReplyDelete
  14. അപ്പൊ ഇങ്ങള് ആള് പുലിയാലെ
    :)

    ReplyDelete
  15. അവസാന ഭാഗവും ആസ്വദിച്ചു വായിച്ചു.
    ' മൂന്നാം അങ്കത്തില്‍ ' വാക്കുകള്‍ കൊണ്ടുള്ള അഭ്യാസം വളരെ നന്നായി.

    ReplyDelete
  16. ഇസ്മയിലെ ഒന്നുകില്‍ ആശാന്‍റ നെഞ്ചത്ത് ഇല്ലെങ്കില്‍ കളരിക്കു പുറത്ത്.. ഇങ്ങിനാണെ ഞങ്ങളു പറയുന്നത്. എന്താണേലും കൊള്ളാം.

    ReplyDelete
  17. കളരി പഠിക്കുക എന്നത് എന്റെ ഒരു മോഹം ആയിരുന്നു, പക്ഷെ ചെറുപ്പത്തില്‍ കളരി പറമ്പിലൂടെ പോവാന്‍ പോലും വീട്ടുകാര്‍ സമ്മതിച്ചില്ല.
    അന്നൊക്കെ എന്തിനാണ് രാത്രിയായാല്‍ കളരി പറമ്പിലൂടെ പോവരുത് എന്നു പറഞ്ഞിരുന്നത് ?

    ReplyDelete
  18. കളരിഷെഡിന്റെ ഓലമറയും പൊളിച്ചു ചെന്ന് വീണത്‌ ഗഫൂര്‍ക്കായുടെ ഉരുവിലേക്ക്.പിന്നെ തിരിച്ച് നാട്ടില്‍ കാലു കുത്തുന്നത് ഖത്തര്‍ ഷേക്ക് തണല്‍ കുറുമ്പടി ഇസ്മായില്‍ ആയിട്ട്.ഇതല്ലേ ബാക്കി കഥ.

    ReplyDelete
  19. ഇസ്മായില്‍ക്ക, മൂന്നാം ഭാഗവും കിടിലന്‍.."നമ്മടെ വാള്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നൊരു സംശ്യം.." ഉമ്മാക്ക് ഒരു പാര വെക്കാന്‍ നോക്കി അല്ലെ..മൂന്ന് ഭാഗങ്ങളിലും വച്ച് എനിക്കിഷ്ടായത് ഇത് തന്നെയാണ്.

    ReplyDelete
  20. ആദ്യമായിട്ടാണ് ഇവിടെ വരുന്നത്.. മൂന്നു ഭാഗവും ഇന്നാണ് വായിച്ചത.... സംഗതി കലക്കിയെന്നു പറഞ്ഞാല്‍ പോര.... കലകലക്കി... രസിപ്പിച്ചു, ചിരിപ്പിച്ചു...
    കാണാം ഇനിയും..... ആശംസകള്‍..

    ReplyDelete
  21. കളി പഠിച്ച വന്റെ ലങ്ഗോട്ടിക്ക് വരെ അടവുകള്‍ അറിയോ? പാച്ചതംബുരാനെ എന്തൊക്കെ കാണണം

    ReplyDelete
  22. എളാപ്പാനെ ഒരു വഴിക്കാക്കി അല്ലേ... വായനക്കാർ മൂന്ന് പോസ്റ്റും വായിച്ച് ചിരിച്ച് മറ്റൊരു വഴിക്കായി. യോഗ, കളരി, കരാട്ടെ... ഇനിയെന്തൊക്കെയുണ്ട് കയ്യിൽ?

    ReplyDelete
  23. ബലേ ഭേഷ്.. മനേ...

    ReplyDelete
  24. ജിമ്മിന് പോയിട്ട് കാലിന് കളിച്ചതാ ഓര്‍മ്മ വന്നത്. ഒന്നും രണ്ടും ഒക്കെ ഒരേ പൊസിഷനില്‍ തന്നെ സാധിക്കേണ്ടിവന്നു.

    വാടിയ ചേമ്പിന്‍ തണ്ടുപോലുള്ള കൈ... ആ പ്രയോഗം കലക്കിട്ടോ...

    ReplyDelete
  25. This comment has been removed by the author.

    ReplyDelete
  26. ഉപായം നോക്കിയപ്പോള്‍ അപായവും നോക്കണമായിരുന്നു.

    ReplyDelete
  27. സംഗതി കലക്കി ,, അപ്പോള്‍ നിങ്ങള്‍ ആള് പുലിയാ അല്ലെ ! രസകരമായ അവതരണം ശരിക്കും ആസ്വദിച്ചു കളരി തുടരട്ടെ

    ReplyDelete
  28. കൊള്ളാം..നന്നായിട്ടുണ്ട്

    ReplyDelete
  29. പ്രിയപ്പെട്ട ഇസ്മായില്‍,
    നര്‍മം വളരെ നന്നായി വഴങ്ങുന്നുണ്ട്.ശരിക്കും രസിച്ചു വായിച്ച ഒരു പോസ്റ്റ്‌!അപ്പോള്‍ ഇനി ഒരു അനന്തരാവകാശിക്ക് കളരി പാഠങ്ങള്‍ പറഞ്ഞു കൊടുക്കേണ്ടേ?
    ഒരു മനോഹരമായ സായാഹ്നം ആശംസിച്ചു കൊണ്ടു,
    സസ്നേഹം,
    അനു

    ReplyDelete
  30. അയ്യോ കുറുമ്പടിയേ...ചിരിച്ച് ചിരിച്ച് ഒരു ചങ്ങാതിപ്പൂട്ട് വീണു

    ReplyDelete
  31. 'ഞാനാകട്ടെ,വായുവിലൂടെ പറന്നു കളരിഷെഡിന്റെ ഓലമറയും പൊളിച്ചു പുറത്തേക്ക്.....'
    സിനിമാ സ്ടണ്ടും കൂട്ടത്തില്‍ പഠിച്ചു?

    ReplyDelete
  32. ഗള്‍ഫില്‍ അറബിയെ ലങ്കോട്ടി കെട്ടി കളരി ഒന്ന് പഠിപ്പിച്ചാലോ?!!!

    ReplyDelete
  33. ഇങ്ങനെ ചിരിപ്പിക്കല്ലേ കുറുമ്പടിമാഷേ........ഹി.ഹി.ഹി

    ReplyDelete
  34. ഇസ്മായില്‍ ജി ,,ഈ മൂന്നു ഭാഗവും രസകരമായി അവതരിപിച്ചു ഇനി ആരെങ്കിലും പുതിയ അടവുമായി വരുമ്പോള്‍ എടുത്തു കാച്ചാന്‍ എന്റെ വക ഒരു ഡയലോഗ് ,,
    -------------------------
    ബാസ്ക്കിംഗ് ഞാന്‍ പഠിച്ചിട്ടില്ല ,പിന്നെ ഗരാട്ടേ പഠിക്കാന്‍ ആഗ്രഹമുണ്ടായിരുന്നു ,നടന്നില്ല പിന്നെ ഗളരിപ്പയറ്റ്‌ .അത് കുറേ ക്കാലം പഠിക്കണം പഠിക്കണം എന്ന് പറഞ്ഞു നടന്നു ,ഒരിക്കല്‍ ഒരു ചങ്ങാതി പ്പൂട്ടില്‍ പരിപ്പിളകി ,,പിന്നെ ആ വഴിക്ക് പോകാന്‍ ട്ടെയിം കിട്ടിയില്ല, ആകെ അറിയുന്നത് നല്ല നാലാള്‍ക്കു വായിക്കാന്‍ കൊള്ളുന്ന ഒരു ബ്ലോഗാ അതൊരു ഗോമ്പിട്ടേഷന്‍ അയ്റ്റമല്ലാത്തതു കൊണ്ട് ഗപ്പൊന്നും കിട്ടിയില്ല ,,

    ആശംസകള്‍ :ഒരു പാട് ഇഷ്ടായിട്ടോ ഈ പോസ്റ്റുകള്‍

    ReplyDelete
  35. മൂന്ന് ഭഗങ്ങളിലായി അസ്സലായി ഒരു രചന.
    ശരിക്കും ആസ്വദിച്ചു.
    "തലേന്നുവരെ, മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കേറിയപോലെ കസര്‍ത്തുകാണിച്ചിരുന്ന ഞാനിന്ന് ആണിരോഗം ബാധിച്ചവന്‍ പഞ്ചായത്ത്‌ റോഡില്‍ നടക്കുന്നപോലെ വരുന്നത് കണ്ട് ....." ഈ സീന്‍ ഒന്നു വിഷ്വലൈസ് ചെയ്ത് നോക്കി ചിരിച്ച് പാട് വന്നു.
    ഇനി സൂക്ഷിച്ചേ കമന്റ് എഴുതൂ കരാട്ടേയും കളരിയും വശമുള്ള ബ്ലോഗറല്ലേ വശപിശകായി വല്ല'ചങ്ങാതിപ്പൂട്ട്' എങ്ങാനും എന്റെ ബ്ലോഗില്‍ കൊണ്ടിട്ടാല്‍...ഇട്ടാല്‍!!
    ന്റെബ്ലോഗനാര്‍കാവിലമ്മേ!!

    ReplyDelete
  36. ഹ,,ഹ,,, രസമായിട്ടു അവതരിപ്പിച്ചു,,, ഇനിയും ഇതു പോലെയുള്ളതു പ്രതീക്ഷിക്കുന്നു,,, ആശംസകള്‍,,,

    ReplyDelete
  37. സരസമായ ശൈലിയിലൂടെ ഒരു ആയോധന മുറയെ മനോഹരമായ് വർണ്ണിച്ചിരിക്കുന്നു..ഇസ്മായിൽ ജി ക്കും ഇളാപ്പാക്കും എല്ലാ ആശംസകളും

    ReplyDelete
  38. മൂന്നു ഭാഗങ്ങളും വായിച്ചു ..വളരെ രസകരമായിരുന്നു ...ഇനിയും പോരട്ടെ ഇത് പോലെയുള്ള രസകരമായ അനുഭവങ്ങള്‍ ....!

    ReplyDelete
  39. കുറിമ്പടി എന്നൊരടവും പഠിച്ചു അല്ലേ? എന്തായാലും അന്നെങ്കിലും കളരിക് പുറത്തെത്തിയത് വളരേ നന്നായി. വായിച്ചാസ്വദിച്ചു.

    ReplyDelete
  40. അതു ശരി, അപ്പോ ഇങ്ങനെയാണ് കളരി പഠിച്ചത്... മിടുക്കൻ മിടുമിടുക്കൻ....

    കളരിയ്ക്ക് പുറത്തായെങ്കിലും കുഴപ്പമില്ല, മൂന്ന് പോസ്റ്റിട്ട് ആ നഷ്ടം നികത്തിയില്ലേ?

    എഴുത്ത് കേമം തന്നെ. അഭിനന്ദനങ്ങൾ.

    ReplyDelete
  41. ഉപായങ്ങളുടെ സൂത്രധാരന്‍.. ഉപമകളുടെ രാജാധിരാജന്‍ ഇസ്മയില്‍ കുറുംപടി വരുന്നേ വഴിമാറിക്കോ....
    നല്ല രസമായി വായിച്ചു..അഭിനന്ദനങ്ങള്‍...

    ReplyDelete
  42. ഇങ്ങനെയാണല്ലെ ഈ പഴംചൊല്ലുകളൊക്കെ ഉണ്ടാകുന്നത് !!

    നന്നായിട്ടുണ്ട് എഴുത്ത് .അഭിനന്ദനങ്ങള്‍..

    ReplyDelete
  43. ‘ഒന്നുകില്‍ എളാപ്പാന്റെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്ക് പുറത്ത് ബ്ലോഗില്‍’

    എന്തായാലും എളാപ്പ കിടിലം. അനന്തരവന്റെ കഅര്യം പറയാനുമില്ല. നന്നായി.

    ReplyDelete
  44. ഇതൊക്കെ വളരെ പണ്ട് നടന്നതല്ലേ? ആ പൂട്ടൊന്നും ഇപ്പോള്‍ ഓര്‍മ്മയുണ്ടാവില്ലല്ലോ അല്ലെ? ഉണ്ടെന്നു പറഞ്ഞാല്‍ കാണുമ്പോള്‍ അല്പം ദൂരെ മാറി നില്‍ക്കാമായിരുന്നു.

    അപ്പോള്‍ ആ ചൊല്ല് അങ്ങനെയാണ് ഉണ്ടായതല്ലേ?

    ReplyDelete
  45. ഇതിലെ നര്‍മം അതീവ ഹൃദ്യമായിരുന്നു. ഒരു
    ചെറുചിരിയോടെവായിച്ചു പോകുമ്പോള്‍ പലപ്പോഴും ചിരി
    ഉച്ചത്തിലും ആയി.ചിരിയിലൂടെ ചില കാര്യങ്ങളും
    പറഞ്ഞു. ഉദാഹരണത്തിന്നമ്മുടെ കരാട്ടെ ഭ്രമം. ഒന്നാം
    തരം സ്വദേശി കളരിപ്പയറ്റിനെഅവഗണിച്ചു കൊണ്ടാണ്
    നമ്മള്‍ കരാട്ടെയുടെ പിന്നാലെ പോവുന്നത്.ചിരിപ്പിക്കുക
    മാത്രമല്ല ചിന്തിപ്പിക്കുകയും ചെയ്തു.

    ReplyDelete
  46. അന്നുമുതലാണ് എന്തായാലും കളരിക്ക് പുറത്തു എന്ന ചൊല്ലുണ്ടായത് .

    ReplyDelete
  47. വളരെ നാളുകള്‍ക്കു ശേഷം ഒരു പോസ്റ്റ്‌ വായിക്കാന്‍
    കഴിഞ്ഞപ്പോള്‍,അത് തണലിലെ പോസ്റ്റ്‌ തന്നെയായതില്‍
    നിരാശയായില്ല.

    നര്‍മ്മം ആയാലും,സീരിയെസ്‌ ആയാലും എഴുത്തില്‍
    ഇസ്മയില്‍ കുറുംബടിക്ക് അനുഭവമുണ്ട്
    അപ്പോള്‍ എഴുത്തിന്റെ ശൈലിയെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ല

    പലരും ഇവിടെ പറഞ്ഞപോലെ, എനിക്ക് ചിരിക്കാനോന്നും കഴിഞ്ഞില്ല. അത് എന്റെ ആസ്വാദനാ വൈകല്യമോ,അതോ സ്വായത്വമായ എന്റെ ഗൌരവ ഭാവമോ ആവാം.


    നര്‍മ്മം എഴുതുമ്പോള്‍ ഒരുപാട് പ്രയോഗങ്ങള്‍ വേണമെന്ന നിര്‍ബന്ധം പലരിലും കാണാം.
    അനുചിതമായ പ്രയോഗങ്ങള്‍ കൊണ്ട് വായന വിരസമാക്കുന്ന, ശൈലി
    ഇവിടെയും വായന അവസാനം വിരസമാക്കി.

    കഴിഞ്ഞ ഭാഗങ്ങളൊന്നും വായിച്ചിട്ടില്ല.
    സമയക്കുറവു തന്നെ.

    തുടക്കം വായനാ സുഖം നന്നായനുഭവപ്പെട്ടു.
    അവസാനമാകുമ്പോഴേക്കും എന്തോ
    അങ്ങിനെ തോന്നിയില്ല.

    നല്ല എഴുത്തിനു ഭാവുകങ്ങള്‍

    --- ഫാരിസ്‌.

    ReplyDelete
  48. കഴിഞ്ഞ രണ്ടു ഭാഗങ്ങളും വായിച്ചിരുന്നു ,ചുണ്ടിലൂറുന്ന ചെറുചിരി ഈ പോസ്റ്റ്‌ അതിന്റെ ധര്‍മ്മം നിര്‍വ്വഹിച്ചു എന്നതിന്റെ തെളിവ് ,,

    ReplyDelete
  49. ഈ ഭാവനയ്ക്ക് കൂപ്പുകൈ..അതീവരസകരം..സംശയരോഗം ഇപ്പോഴും ഉണ്ടോ അതോ മാറിയോ..ഇനിയും പോരട്ടെ , നര്‍മ്മത്തിന്റെ മര്‍മ്മത്തില്‍ കുത്തുന്ന രചനകള്‍..ആശംസകള്‍..

    ReplyDelete
  50. വളരെ രസകരമായി തന്നെ എഴുതി...മൂന്നു ഭാഗവും കിടിലന്‍ ഒത്തിരി ചിരിപ്പിച്ചു ...പല തമാശകളും വളരെ രസകരമായി തന്നെ പറഞ്ഞു... "തലേന്നുവരെ, മയ്യത്തില്‍ കുട്ടിച്ചാത്തന്‍ കേറിയപോലെ കസര്‍ത്തുകാണിച്ചിരുന്ന ഞാനിന്ന് ആണിരോഗം ബാധിച്ചവന്‍ പഞ്ചായത്ത്‌ റോഡില്‍ നടക്കുന്നപോലെ വരുന്നത് കണ്ട് ഇതൊക്കെ ഓര്‍ത്തോര്‍ത്തു ചിരിച്ചു.. വായനക്കാരെ ചിരിപ്പിക്കാനുള്ള കഴിവ് താങ്കളില്‍ നന്നായുണ്ട് ... ..ഇനിയും എഴുതുക നര്‍മ്മ കഥകള്‍ ..ആശംസകള്‍

    ReplyDelete
  51. വായിച്ചു വായിച്ചു വന്നപ്പോള്‍ ഇതിന്റെ അവസാനം വളരെ ഇഷ്ട്ടായി ....അന്നുമുതലാണ് " ഒന്നുകില്‍ എളാപ്പാന്റെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്ക് പുറത്ത് " എന്ന പഴഞ്ചൊല്ല് ഉണ്ടായത്.
    ഹഹ ..ചിരിക്കാന്‍ ഇതിലും കൂടുതല്‍ ഒന്നും വേണ്ട .

    ഇനി ഇസ്മായില്‍നെ ബ്ലോഗേഴ്സ്ആര് കണ്ടാലും മാറി നിന്ന് ആവും സംസാരം ..ഈ ചങ്ങാതിപ്പൂട്ട് ഒക്കെ ഓര്‍മ്മ വരും ..

    ReplyDelete
  52. യോഗ, കളരി, കരാട്ടെ..ഒരു സകലകലാവല്ലഭന്‍ തന്നെയാണ്‌ അല്ലെ? വായനക്ക് ഒഴുക്കുണ്ടായിരുന്നു. ചില പ്രയോഗങ്ങള്‍ വളരെ രസകരമായി തോന്നുകയും ചെയ്തു... നര്‍മ്മം നന്നായി വഴങ്ങുന്നുണ്ട്..

    ReplyDelete
  53. കൊള്ളാം. കഥാന്ത്യത്തിൽ പ്രതിനായകസ്ഥാനം എളാപ്പയിൽ നിന്ന് ഏതോ ഒരു തടിയൻ തട്ടിയെടുക്കുകയും എളാപ്പ ഒന്നുമല്ലാതെ അന്തരീക്ഷത്തിൽ ലയിച്ചുപോകുകയും ചെത്യ്ത് ഈ ചിത്രീകരണത്തിലെ ഒരു “അന്യായ”മായി (ന്യൂനത)അനുഭവപ്പെട്ടു.

    ReplyDelete
  54. കലക്കീറ്റ്ണ്ട്...:)

    ReplyDelete
  55. ഈ കളരിക്കാരെ എനിക്ക് പേടിയാ..

    ReplyDelete
  56. ഇന്നാ മുയ്‌മനും ബായിച്ചത്...

    ജോറായിറ്റ്‌ണ്ട്‌ട്ടാ !!

    ReplyDelete
  57. Ha ha ha end kollaam. Ee paditham evide chennu nilkkum ennariyanulla aakashayundaayirunnu. Ippo samadhanamaayi. Ethayalum anganeyoru athyahithathiloodeyaanenkilum malayala saahithyathinu vilappetta oru chollu kittiyallo athu mathi :)

    Aashamsakalode
    http://jenithakavisheshangal.blogspot.com/

    ReplyDelete
  58. വളരെ നന്നായിട്ടുണ്ട്

    ReplyDelete
  59. This comment has been removed by the author.

    ReplyDelete
  60. ചങ്ങായീ ....ഈ പൂട്ട്‌ ഒന്ന് പഠിക്കണല്ലോ !!!

    കലക്കി ..............

    ReplyDelete
  61. നന്നായൊന്നു ചിരിച്ചു ഇസ്മയിൽ....
    അങ്ങിനെ ചിരിക്കാനൊരു വക നൽകിയതിനു നന്ദി..

    ReplyDelete
  62. കളരിക്കു ഗപ്പൊന്നും കിട്ടിയില്ലെങ്കിലും
    ഇസ്മായിൽക്കയുടെ കഥയെഴുത്ത് ഇമ്മിണി വല്യ ഗപ്പ് തന്നെ കിട്ടും...

    പഴഞ്ചൊല്ല് കൊണ്ട് ഏറ് ആണല്ലോ?
    നൈസ്... :)

    ReplyDelete
  63. ഉപമകള്‍, പഴഞ്ചൊല്ലുകള്‍ എന്നിവ ഒരുപാടുണ്ടായിട്ടും മടുപ്പിചില്ലെന്നു മാത്രമല്ല മൂന്നു ഭാഗങ്ങളും നന്നായി ആസ്വദിച്ചു വായിക്കാന്‍ കഴിഞ്ഞു

    ReplyDelete
  64. ഈ ബ്ലോഗിന്റെ (തണല്‍) ഡൊമൈന്‍ www.shaisma.com എന്നാക്കിയിട്ടുണ്ട്.

    ReplyDelete
  65. എളാപ്പാന്റെ നെഞ്ചത്ത്‌ അത് തന്നെ ശരി.....

    ReplyDelete
  66. ഹ ഹ എളാപ്പ പഠിപ്പിച്ച വിദ്യ അവസാനം സഹാപാടിയില്‍തന്നെ പരീക്ഷിച്ചു.ഗുരുനാധാനില്‍ എന്തോരോ പരീക്ഷിക്കഞ്ഞത് ഫാഗ്യം ആശംസകള്‍

    ReplyDelete
  67. അപ്പോള്‍ ഇങ്ങനെ കളരി പഠിച്ചു പഠിച്ചാണല്ലേ ബ്ലോഗിലെ കളരി ആശാന്‍ ആയത്..?? :)

    ReplyDelete
  68. എഴുപത്തി രണ്ടാമന്‍ ഞാന്‍ തന്നെയാവാനാണ് ഇത്രയും കാത്തു നിന്നത്. വളരെ നന്നായിട്ടുണ്ട്. ‍

    ReplyDelete
  69. കളരിയു കരാട്ടെയും
    ആരോടാണീ വെല്ലു വിളി ?
    ഇന്നാണ് മുഴുവനും ഓതി തീര്‍ന്നത് :

    ReplyDelete
  70. മൂന്നാം ഭാഗം കലക്കി കേട്ടോ !! നിങ്ങളുടെ ബ്ലോഗിനെ ബോധപൂര്‍വം അവഗണിച്ച എന്നെ ഈ ആര്‍ട്ടിക്കിള്‍ അടിമ ആക്കി മാറ്റി .
    ഭാവുകങ്ങള്‍ !!!!! അബു അമ്മാര്‍

    ReplyDelete
  71. ഭാവുകങ്ങള്‍ !!!!!

    ReplyDelete
  72. ഒരു ചെറിയ ഇടവേളയില്‍ മിസ്സായ എല്ലാം വായിച്ചു ഇന്ന്,
    എല്ലാം ഒന്നിനൊന്നു മെച്ചം!

    ReplyDelete
  73. adipoli..by rahmath


    check this link

    http://www.youtube.com/user/Ameenahsan7?ob=0&feature=results_main

    ReplyDelete
  74. ഇസ്മില്‍, വളരെ രസകരമായിരിക്കുന്നു ഈ രചന .ചിരിക്കാനോരുപാടുണ്ടിതില്‍...സന്ദര്‍ഭോചിതമായി നര്‍മം മേമ്പോടിയായി ചേര്‍ത്ത് ഇതിനെ നല്ലൊരുവായനാനുഭവമാക്കി തന്നു.ഇനിയും കൂടുതല്‍ പ്രതീക്ഷിക്കുന്നു.

    ReplyDelete
  75. മയ്യിത്തില്‍ കുട്ടിച്ചാത്തന്‍ കേറിയപോലെ എന്ന് വായിച്ചപ്പോള്‍ ഈ തണലിന് എന്തോരം ശൈലികളാണ് സ്വന്തമായിട്ടുള്ളതെന്ന് ഞാന്‍ അത്ഭുതപ്പെട്ടു. " ഒന്നുകില്‍ എളാപ്പാന്റെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്ക് പുറത്ത് " എന്ന പഴഞ്ചൊല്ലിന്റെ പൊരുളഴിച്ചു തന്നപ്പോള്‍ തണല്‍ എന്ന കഥാകാരന്‍ എനിക്ക് മുന്നില്‍ വിസ്മയമായി. കൈകൊട് ഇസ്മായില്‍ . ഞാനിനിയും ഈ തണലില്‍ ഇത്തിരി നേരം ഇരിക്കാന്‍ വരും.

    ReplyDelete
  76. നന്നായിരിക്കുന്നു...കൂടുതല്‍ പ്രതീക്ഷിക്കുന്നു. ആശംസകള്‍!!

    ReplyDelete
  77. അന്നുമുതലാണ് " ഒന്നുകില്‍ എളാപ്പാന്റെ നെഞ്ചത്ത്‌, അല്ലെങ്കില്‍ കളരിക്ക് പുറത്ത് " എന്ന പഴഞ്ചൊല്ല് ഉണ്ടായത്.

    ReplyDelete
  78. എളാപ്പാ... നമ്മടെ വാള്‍ ആരൊക്കെയോ ദുരുപയോഗം ചെയ്യുന്നുണ്ടോ എന്നൊരു സംശ്യം.."ഽ//////
    ഇവിടെ തുടങ്ങിയ ചിരിയാ,വായിച്ച്‌ തീർന്നിട്ടും കഴിഞ്ഞിട്ടില്ല...നിങ്ങളെ ഞാൻ കണ്ടെത്താൻ വൈകി.എല്ലാ പോസ്റ്റുകളിലൂടെയും കയറി വരാം.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.