October 9, 2011

നേര്‍വഴി




 ( 03-04-2000 - ല്‍ ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്)
കായ്ച്ചുനില്‍ക്കുന്ന കശുമാവിന്‍ചുവട്ടില്‍ ചമ്രംപടിഞ്ഞിരുന്ന് കൂട്ടുകാരുമൊത്ത് ചീട്ടുകളിക്കുമ്പോഴും വേലപ്പന്റെയുള്ളില്‍ ആ ചാവാലിപ്പട്ടിയെ എങ്ങനെ പിടികൂടണമെന്ന ചിന്തയായിരുന്നു. എകാഗ്രതയില്ലാത്തകാരണം പലപ്പോഴും കളിയില്‍ തോറ്റുപോകുന്നു. തന്നെ നിരന്തരം ആ പട്ടി കബളിപ്പിച്ചു കടന്നുകളയുന്നത്തിലുള്ള അമര്‍ഷം മാത്രമല്ല, അക്ഷരാര്‍ത്ഥത്തില്‍ പലപ്പോഴും കഞ്ഞികുടി മുട്ടിയിട്ടുമുണ്ട് . ചിരുതമ്മ ഉണ്ടാക്കിവച്ച കഞ്ഞിയില്‍ തലയിട്ടു കുടിക്കുകയും തട്ടിനശിപ്പിക്കുകയും ചെയ്തു ഝടുതിയില്‍ ഓടിമറയുന്ന അതിനെ താനൊരിക്കല്‍ കുടുക്കും തീര്‍ച്ച. ഓലയും മുളയും കൊണ്ട് നിര്‍മ്മിച്ച വാതില്‍പൊളികൊണ്ട് മറച്ച അടുക്കളയില്‍ നൂഴ്ന്നുകയറിയിറങ്ങാന്‍ ആ പട്ടിക്ക് പ്രത്യേക വിരുതുതന്നെയുണ്ടെന്ന് തോന്നുന്നു.

സൂര്യന്‍ തളര്‍ന്നു അറബിക്കടലില്‍ വീഴാറായപ്പോള്‍ വേലപ്പന്‍ എഴുന്നേറ്റു ആസനത്തിലെ മണ്ണുതട്ടി  മൂരിനിവര്‍ത്തി . പാടത്ത് കളപറിക്കാന്‍പോയി മടങ്ങിവരുന്ന സ്ത്രീകള്‍ അയാളെ നോക്കി പുഞ്ചിരിച്ചു. ബീഡിക്കറപുരണ്ട പല്ലുകള്‍ കാട്ടി അയാളും പുഞ്ചിരിക്കാന്‍ ശ്രമിച്ചു. തൊഴുത്ത്‌ ലക്ഷ്യമാക്കി മടങ്ങുന്ന പശു അയാളെ നോക്കി തലയാട്ടി.

"ചിരുതമ്മേ കൊറച്ച് കഞ്ഞിവെള്ളം താടീ..." ചാണകം മെഴുകിയ കോലായിലിരുന്ന് വേലപ്പന്‍ ഉറക്കെ വിളിച്ചുപറഞ്ഞു.
രാത്രി അതിന്റെ നേര്‍ത്ത കരിമ്പടം പുതച്ചതുടങ്ങി. പക്ഷികള്‍ കൂടണയാനുള്ള വ്യഗ്രതയില്‍ ശബ്ദമുണ്ടാക്കി. അതിനിടയില്‍ ചിരുതമ്മയുടെ ഞരക്കം കേട്ട വേലപ്പന്‍ അകത്തേക്ക് ചെന്നു.

"വയറുവേദനിച്ചിട്ടു വയ്യ മനുഷേനെ...കൊറച്ച് മരുന്ന് കൊണ്ടത്തായോ.." കമിഴ്ന്നുകിടന്ന് വയറില്‍ അമര്‍ത്തിപ്പിടിച്ചുകൊണ്ട് ചിരുതമ്മ പറഞ്ഞു . വയലിലെ കളിമണ്ണിന്റെ അവശിഷ്ടങ്ങള്‍ അവരുടെ പാദങ്ങളില്‍ അങ്ങിങ്ങായി ഉണങ്ങിപ്പിടിച്ചിരുന്നു. അന്നത്തെ വിയര്‍പ്പിന്റെ പ്രതിഫലം അവരുടെ പഴകിയ ഉടുമുണ്ടിന്റെ കോന്തലയില്‍ ഭദ്രമായി കെട്ടിവച്ചിരുന്നു.

"വയറിനു പിടിക്കാത്ത വല്ലതും കഴിച്ചതോണ്ടായിരിക്കും . കൊറച്ച് പാല്‍ക്കായമെടുത്തു കഴിക്കെടീ.." വേലപ്പന്‍ ശബ്ദമുണ്ടാക്കി. 
കഞ്ഞിയും ചമ്മന്തിയുമല്ലാണ്ട്  വേറെന്താവ്ടെ ള്ളത് മനുഷേനെ വയറിനു പിടിക്കാണ്ടിരിക്കാന്‍..?" ചിരുതമ്മ നിര്‍ത്തി നിര്‍ത്തി പറഞ്ഞു.

അടുക്കളയില്‍നിന്ന് പാത്രം തട്ടിമറിയുന്ന ശബ്ദം കേട്ടനിമിഷം വേലപ്പന്‍ അങ്ങോട്ടോടി. വേഗം ഓലവാതില്‍ ഭദ്രമായി അടച്ചു. അതിന്റെ ദ്രവിച്ചുതുടങ്ങിയ ചില ഭാഗങ്ങള്‍ വിറകുകൊള്ളികൊണ്ട് അടച്ചു. അടുക്കളയുടെ മൂലയില്‍ തിളങ്ങുന്ന രണ്ടുകണ്ണുകള്‍!! 
പട്ടിയെ കുടുക്കിയ സന്തോഷത്തില്‍ വേലപ്പന്‍ ചിരിച്ചു. ചിരുതമ്മയുടെ ഞരക്കത്തിനിടയിലൂടെ അയാള്‍ വേഗം പുറത്തിറങ്ങി. കള്ളുഷാപ്പില്‍ കൂട്ടുകാരുമൊന്നിച്ചു മദ്യപിക്കുകയായിരുന്ന കേശവന്‍ അച്ഛന്‍ കയറിവന്നപ്പോള്‍ എഴുന്നേറ്റ് പുറത്തുവന്നു. ഗ്ലാസുകള്‍ ചിലമ്പുന്നതിന്റെയും കുഴഞ്ഞ സംസാരങ്ങളുടെയും ശബ്ദത്തിനിടയില്‍ അച്ഛന്റെ വാക്കുകള്‍ക്ക്‌ കേശവന്‍ കാതോര്‍ത്തു.
" കാശല്ലെടാ ആ ഗ്ലാസിലിരിക്കണത് .. അത് മുഴോന്‍ കഴിച്ചിട്ടു വാടാ..." ഗ്ലാസില്‍ പകുതിയാക്കിവച്ച മദ്യം ചൂണ്ടി വേലപ്പന്‍ മകനെ ശാസിച്ചു.

" ആ പട്ടീനെ ഞാന്‍ കുടുക്കീട്ടുണ്ട്. അതിന്റെ അടിയന്തിരമിന്നു കഴിക്കണം"  അച്ഛനും മകനും വേഗത്തില്‍ നടന്നു.
*****************************************************

ചിരുതമ്മയുടെ ശവമടക്കിനു അധികമാരും ഉണ്ടായിരുന്നില്ല. അഞ്ചു സെന്റ്‌ ഭൂമിയിലെ ഒരു മൂലയില്‍ മണ്ണിനെ ഉമ്മവച്ച് അവര്‍  കിടന്നു. മണ്ഡരി ബാധിച്ച  നാല് തെങ്ങും ചിരുതമ്മ നട്ടുവളര്‍ത്തിയ വാഴയും ചേമ്പും പ്ലാവും അവരുടെ മരണത്തില്‍ കണ്ണീര്‍ വാര്‍ത്തു. സന്ധ്യ ചക്രവാളത്തില്‍ ചുവപ്പ് വിരിച്ചപ്പോള്‍ ചിരുതമ്മയെ പൊതിഞ്ഞ ഈര്‍പ്പം മാറാത്ത മണ്ണിനു മുകളില്‍ ആ ചാവാലിപ്പട്ടി കാവല്‍ കിടന്നു.


81 comments:

  1. നേര്‍വഴിയിലല്ലാത്ത പുരുഷാരത്തിനിടയില്‍
    നീറിക്കഴിയുന്ന അബലകള്‍ക്കായി .........

    ReplyDelete
  2. പ്രിയപ്പെട്ട ഇസ്മായില്‍,
    വളര്‍ത്തു മൃഗങ്ങളുടെ സ്നേഹം നമ്മള്‍ മനുഷ്യര്‍ക്കെന്നും ഒരു പാഠമാണ്! ഒരു പോസ്റ്റിനു ഇത്രയും യോജിച്ച ചിത്രം അടുത്ത കാലത്തെങ്ങും കണ്ടിട്ടില്ല. ചുരുക്കം വാചകങ്ങളില്‍, ഒരു ജീവിത സത്യം തുറന്നു പറഞ്ഞു! സുഹൃത്തേ,അഭിനന്ദനങ്ങള്‍!
    സസ്നേഹം,
    അനു

    ReplyDelete
  3. ചിത്രം കഥ പറയുന്നു... ഇവിടെ എടുത്തു പറയേണ്ടത്‌ ചിത്രം തന്നെയാണ്.... ചിത്രം കഥയുമായി അത്ര കണ്ടു അടുത്ത് നില്‍ക്കുന്നു...
    ആശംസകള്‍.....

    ReplyDelete
  4. മിനിക്കഥ നന്നായി.. ആ ചിത്രം ..അത് മാത്രം മതി പകുതി കഥ അതിലുണ്ട്...

    ReplyDelete
  5. good one .. really good one..

    ReplyDelete
  6. ഇസ്മയില്‍..
    ശരിക്കും പച്ച മണ്ണ് മണക്കുന്ന കഥ...!
    ആ ചിത്രത്തിനുമുണ്ട് വല്ലാത്തൊരു നനവ്..!
    നമ്മുടെ അറിവുകള്‍ക്കുമപ്പുറം നിന്ന് ഓതിത്തരുന്ന ചില നേര്‍വഴികള്‍ ഉള്‍ക്കൊള്ളാന്‍ നമുക്കു പക്ഷേ സമയമെടുത്തേക്കാം...!
    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
  7. അതെ,
    ചിത്രത്തിന്‍റെ തനിമയില്‍ നിന്ന് ഒരു കഥാ ബീജം ഉണ്ടായതാണോ ഇസ്മയില്‍?
    നന്നായി...

    ReplyDelete
  8. നല്ല കഥ. മനോഹരമായ ചിത്രം. ഒരു പക്ഷേ ഈ ചിത്രം കണ്ടിട്ടാണോ ഈ കഥ എഴുതാന്‍ പ്രചോദനമായതെന്ന് വരെ തോന്നിപോകും. തണല്‍ ടച്ച് ശരിക്കും ഫീല്‍ ചെയ്തു.

    ReplyDelete
  9. കൊള്ളാം കഥ.‘നേര്‍വഴിയിലല്ലാത്ത പുരുഷാരത്തിനിടയില്‍
    നീറിക്കഴിയുന്ന അബലകള്‍ക്കായി ‘ അതു നന്നായി പറയുന്നുണ്ട് കഥയില്‍.

    ReplyDelete
  10. വായിച്ചു
    നല്ല കഥാ
    ആശംസകള്‍

    ReplyDelete
  11. പത്തു കൊല്ലത്തെ പഴക്കം തോന്നാതെ യൌവ്വന യുക്തയായി നില്‍ക്കുന്ന കഥ ,
    ചിരുത മരിച്ചത് കൊണ്ടാവും ആ നായ രക്ഷപ്പെട്ടത് അല്ലേ.?
    സമര്‍പ്പണം അബലകള്‍ക്ക് ആണ് സമര്‍പ്പണം എങ്കിലും ശ്രദ്ധ മുഴുവന്‍ ആ നായ പിടിച്ചെടുത്തു കളഞ്ഞു .ആശംസകള്‍ ..:)

    ReplyDelete
  12. കഥ നന്നായി
    സത്യസന്ധമായി പറഞ്ഞാല്‍ പണ്ട് നിങ്ങള്‍ എഴുതിയതിനേക്കാള്‍ മോശമായാണ് ഇന്ന് എഴുതുന്നത്

    ReplyDelete
  13. നല്ല കഥ.കമേന്റിൽ ഒരു തിരുത്ത്!അബലകൾക്കും,തബലകൾക്കുമായി ഈ കഥ സമർപ്പിക്കുന്നു.

    ReplyDelete
  14. നന്നായി ....സസ്നേഹം

    ReplyDelete
  15. കൊള്ളാം....നല്ല കഥ....

    ReplyDelete
  16. ഇത് നല്ലോരു കഥ..!!!!

    ReplyDelete
  17. ചില കഥകള്‍ വായിച്ചു കഴിയുമ്പോള്‍ അറിയാതെ ഒരു ദീര്‍ഘനിശ്വാസം ഉയരും "നേര്‍വഴി" വായിച്ചു കഴിഞ്ഞപ്പോള്‍ അതുണ്ടായി. മനസ്സില്‍ തങ്ങുന്നു ചിരുതമ്മ. "നേര്‍വഴി"യെ പറ്റി കൂടുതല്‍ പറയാനാവുന്നില്ല......

    കഥ പറയുന്ന ചിത്രം! ...

    ReplyDelete
  18. kollam മിനിക്കഥ നന്നായി

    ReplyDelete
  19. ഇതു വരെ ഞാന്‍ വായിച്ച ഇസ്മയില്‍ കഥകളില്‍ ഏറ്റവും മികച്ചത് പറയുന്നതില്‍ സന്തോഷമുണ്ട്. അതിനു യോജിച്ച ചിത്രവും കൊടുക്കാന്‍ കഴിഞ്ഞല്ലോ!. അഭിനന്ദനങ്ങള്‍!.

    ReplyDelete
  20. കഥ പറയുന്ന ചിത്രം, നോവായി ചിരുതമ്മയും...
    കാലപ്പഴക്കം സംഭവിക്കാത്ത, ഇന്നും തുടരുന്ന കഥ...!

    ReplyDelete
  21. അച്ഛന്റെ വാക്ക് അല്പം കഠോരമായോ എന്ന് തോന്നിയപ്പോഴേക്കും ചിരുത വിടപറഞ്ഞത് നോവുണര്‍ത്തി.

    ReplyDelete
  22. മനസ്സുരുക്കുന്ന അവതരണം. ഒരേ സമയം മദ്യത്തിന്റെ അപകടവും വളര്‍ത്തു നായുടെ സ്നേഹവും മനുഷ്യന്‍ മനുഷ്യന്റെ നോവ്‌ അറിയാത്ത ദുഖവും എല്ലാം...

    ReplyDelete
  23. വേദനിപ്പിയ്ക്കുന്ന വരികൾ.......
    എന്തിനാ അധികം എഴുതുന്നത്? ഇതു മതി. ഇതിൽ എല്ലാമുണ്ട്.

    ReplyDelete
  24. കഥ നന്നായി ..സസ്നേഹം

    ReplyDelete
  25. നല്ല കഥ, ഇസ്മായിൽ!

    ReplyDelete
  26. നല്ല കഥ. മനോഹരമായ ചിത്രം. നോവായി ചിരുതമ്മയും...

    ReplyDelete
  27. പാവം ചിരുതമ്മ...
    (ഇത്ര നല്ല ഒരു കഥ പറഞ്ഞിട്ട് വായനക്കാരുടെ ക്രെഡിറ്റ്‌ മുഴുവന്‍ ആ ചിത്രത്തിന് പോയോ !!)):

    ReplyDelete
  28. ദുര്‍ന്നടപ്പുകാരായ ഭര്‍ത്താക്കന്‍മാരുടെ നിരുത്തരവാദജീവിതത്തിന്റെ ഇരകളായി ദുരന്തപര്യവസായിയായിത്തീരുന്ന സ്ത്രീജന്‍മങ്ങളുടെ ദുര്‍വ്വിധി ഏതാനും വരികളില്‍ സുവ്യക്തമായി വരച്ചിട്ട വിരുതിന്‌ കയ്യടി നല്‍കുന്നു.

    പക്ഷെ ചീട്ടുകളി നിര്‍ത്തി ആസനത്തിലെ പൊടിതട്ടി മൂരിനിവരുന്ന വേലപ്പ്നെ നോക്കി പാടത്ത് കളപറിക്കാന്‍ പോയി മടങ്ങുന്ന സ്ത്രീകള്‍ പ്ഞ്ചിരിക്കേണ്ടിയിരുന്നില്ല.

    (അത്തരക്കാരെ നോക്കി അവര്‍ പുഞ്ചിരിക്കാറില്ല. അഥവാ പുഞ്ചിരിക്കാന്‍ പാടില്ല.)

    ReplyDelete
  29. പള്ളിക്കരയില്‍ പറഞ്ഞപ്പോഴാണ് ഞാനും നോക്കിയത്, വേലപ്പന്‍ ആസനത്തിലെ പൊടിതട്ടുന്നത് കണ്ടപ്പോള്‍ പെണ്ണുങ്ങളെന്തിനാ ചിരിച്ചതല്ലെ?.....ഇനി കീറി മുറിച്ചു വിമര്‍ശനമാവാം!.

    ReplyDelete
  30. മണ്ണിന്റെ മണമുള്ള നോവുണർത്തുന്ന കഥ,, ഈ ചിത്രം എങ്ങനെ ഒപ്പിച്ചു?

    ReplyDelete
  31. " കാശല്ലെടാ ആ ഗ്ലാസിലിരിക്കണത് .. അത് മുഴോന്‍ കഴിച്ചിട്ടു വാടാ..." ...ബെസ്റ്റ് അച്ഛന്‍

    6 അടി മണ്ണിന്ടെ മണം,ആ കഥയില്‍ ചിത്രത്തോട് കൂടി വരച്ചു കാട്ടി ..
    ദുര്‍ന്നടപ്പുകാരായ ഭര്‍ത്താക്കന്‍മാര്‍ ഉളള ഭാര്യമാരുടെ ഒക്കെ അവസ്ത്ഥ ഒരു പക്ഷെ ഇങ്ങനൊക്കെ തന്നായിരിക്കും അല്ലെ?

    ReplyDelete
  32. ചിരുതമ്മയെ പോലെ തന്നെ ചിത്രത്തിലെ പട്ടിയും മനസ്സില്‍ നോവുണര്‍ത്തുന്നു.വരികളെക്കാള്‍ കൂടുതല്‍ ആ ചിത്രം കഥ പറഞ്ഞു.....

    ReplyDelete
  33. ഇസ്മായില്‍ ഭായ്,,, കൊള്ളാം,,, നന്നായിട്ടൂണ്ട്,,, തീര്‍ച്ചയായും മദ്യപര്‍ മ്യഗത്തേക്കാള്‍ അധ:പതിച്ചവരാണ്... ഭാവുകങ്ങള്‍,,,

    ReplyDelete
  34. പ്രിയ ഉസ്മാന്‍ ഭായ്, മുഹമ്മദു കുട്ടിക്ക,
    ഓരോ ജീവജാലത്തിനും മനുഷ്യനും അവയുടെ ജീവിത കാലയളവില്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരവാദിത്തവും ബാധ്യതയും ജോലികളും ഉണ്ട്. അവ യഥോചിതം ചെയ്യാതെ അലസരായി നടക്കുന്ന, അവരുടെ ആവശ്യങ്ങള്‍കൂടി മറ്റുള്ളവര്‍ നോക്കേണ്ടി വരുന്ന നിരവധി അവസ്ഥകളെ നമുക്ക് ചുറ്റുവട്ടത്ത് കാണാന്‍ കഴിയും. അതിന്റെ ഒരു സൂചനയാണ് വേലപ്പന്‍.
    സ്വന്തം ഭാര്യ വളരെ ബുദ്ധിമുട്ടി കുടുംബം നോക്കുകയും അച്ഛനും മകനും തോന്നിവാസികളായി അധപ്പതിക്കുകയും ചെയ്യുനത് മനുഷ്യനായ തൊഴിലാളി സ്ത്രീയും മൃഗമായ പശു വരെയും അയാളെ നോക്കി പരിഹാസരൂപേണ ചിരിക്കുന്നു, തലയാട്ടുന്നു എന്ന് സൂചിപ്പിക്കുക മാത്രമാണ് ഞാന്‍ ചെയ്തത്.
    ആസനത്തിലെ മണ്ണ്തട്ടുക എന്നതിന്റെ ഉദേശ്യം , ഒരുപാട് സമയം ചീട്ടുകളിച്ചു എന്നതിന്റെ ഒരു സൂചന എന്നതിലുപരി, തൊഴിലാളിസ്ത്രീ നോക്കി ചിരിച്ചതും അതും തമ്മില്‍ ബന്ധമൊന്നുമില്ല. അത് മുന്‍പ് പറഞ്ഞപോലെ വേലപ്പനോടുള്ള പരിഹാസച്ചിരിയായി ഗണിച്ചാല്‍ മതി.
    ഇരുവരുടെയും സൂക്ഷ്മവായനക്കു വളരെയധികം നന്ദി.

    ReplyDelete
  35. കാശല്ലെടാ ആ ഗ്ലാസിലിരിക്കണത് .. അത് മുഴോന്‍ കഴിച്ചിട്ടു വാടാ..."
    ഹാ...ഹാ....
    എനിക്കിതിലേറ്റവും ഇഷ്ടപ്പെട്ടത് ഈ വാചകമാണേ.... പിന്നെ ആ പടവും. കൊള്ളാം.

    ReplyDelete
  36. നന്നായി പറഞ്ഞു

    ReplyDelete
  37. നല്ലൊരു ചെറുകഥ...മനസ്സിൽ തട്ടും വിധം പറഞ്ഞു...കാലപ്പഴക്കം വരാത്ത രചന നല്ല ആവിഷ്കാര ഭംഗി പുലർത്തി..ആശംസകൾ

    ReplyDelete
  38. തന്നെ കുറിച്ചോ താന്‍ ചെയ്തു തീര്‍ക്കേണ്ട ഉത്തരരവാദിത്വതെ കുറിച്ചോ ഒരു ബോധവുമില്ലാതെ .. ജീവിതം ജീവിച്ചു തീര്‍ക്കുന്ന പേക്കോലങ്ങള്‍ .. എവിടെയൊക്കെയോ കണ്ടു മറന്ന കഥാ പാത്രങ്ങള്‍ ... അവരുടെ ഇടയില്‍ പെട്ട് ദുരന്തം അനുഭവിക്കുന്ന സ്ത്രീജന്മവും... വളരെ തെളിമയോടെ വരികളില്‍ വരച്ചിട്ടിരിക്കുന്നു... ഒരു നാടും ആ നാട്ടിലെ ഒരു ചെറ്റക്കുടിലും കള്ളുഷാപ്പും കുടിയന്മാരുടെ ആട്ടവും പാട്ടും എല്ലാം ... ആ ചാവാലി പട്ടിയോട്‌ പോലും ഉപമിക്കാന്‍ പറ്റാത്ത മനുഷ്യക്കോലങ്ങള്‍ .. മനുഷ്യരുടെ അധപതനം എവിടം വരെ?????... താങ്കളുടെ പല രചനകളും ഒത്തിരി ചിന്തിക്കാന്‍ അവസരം നല്‍കുന്നു ..കാലമോ വര്‍ഷമോ അതിനു തടസ്സമാകുന്നില്ല .. എന്നതും എടുത്തുപറയേണ്ടിയിരിക്കുന്നു ഭാവുകങ്ങള്‍..

    ReplyDelete
  39. This comment has been removed by a blog administrator.

    ReplyDelete
  40. ഒരു നല്ല ചൂണ്ടുപലകയാണീ കഥ. എച്ച്മു പറഞ്ഞത് പോലെ എന്തിനധികം..?

    ReplyDelete
  41. നല്ല കഥ.വളരെ നല്ല കഥ. ജീവിതത്തിൽ പലതും പഠിപ്പിക്കുന്ന ജീവനുള്ള കഥ. ആശംസകൾ....

    ReplyDelete
  42. ഇസ്മൈല്‍.

    ചിരുതയും വേലപ്പനും എന്നും അധ്വാനിക്കുന്ന

    അബലരുടെ പ്രതീകമാണ്.ഇവിടെ വേലപ്പനെ കൂടി

    അലസരുടെ ഗണത്തില്‍ ‍ പെടുത്തിയപ്പോള് കാവല്‍

    മൃഗത്തിന്റെ പ്രാധാന്യം നന്നായി വരച്ചു കാട്ടി.....

    അപ്പൊ ഗൌരവം ഏറിയ രചനകളുടെ ഫ്ലാഷ് ബാക്കുകള്‍

    ഇനിയും വന്നോട്ടെ....ആശംസകള്‍...‍

    ReplyDelete
  43. മനസ്സിനെ പിടിച്ചു കുലുക്കി ഈ കഥ.
    എന്ത് ഭംഗിയായാണ് ഇതൊരുക്കിയിരിക്കുന്നത്.
    നൊമ്പരത്തില്‍ ചാലിച്ച വരികള്‍ .
    ഇഷ്ടായി എന്ന് പറയുന്നതിനേക്കാള്‍ നല്ലത് സങ്കടമായി എന്ന് പറയുകയാണ്‌.
    അത് കഥയുടെ വിജയം തന്നെ

    ReplyDelete
  44. കൊച്ചു കഥ നല്ല കഥ.ധാരാളം ചിരുതമാരെ അറിയാം. അവരെ മുതലെടുക്കുന്ന വേലപ്പ-കേശവന്മാരെ പോലുള്ള അലസജന്മങ്ങളേയും.

    ReplyDelete
  45. പതിവുപോലെ കഥയുടെ ഉന്നമറിഞ്ഞു എഴുതിപിടിപ്പിച്ച കഥ വര്‍ത്തമാന കാലത്തിന്റെ ജീവിതഗതിയുമായി സംവേദിക്കാന്‍ ശ്രമിക്കുന്നു

    ReplyDelete
  46. നല്ല കഥ .... ഇഷ്ട്ടായി...

    ReplyDelete
  47. നല്ലൊരു വിഷയം നന്നയി തന്നെ പറഞ്ഞു

    ReplyDelete
  48. മനുഷ്യരെന്നു പറയുന്നവർ കണ്ടുപഠിക്കട്ടെ....

    ReplyDelete
  49. കഥ നന്നായിട്ടുണ്ട്....ആശംസകള്‍...

    ReplyDelete
  50. ഇസ്മായില്‍ ജി !!
    ചില കഥകള്‍ ,അല്ലങ്കില്‍ വിവരണങ്ങള്‍ കുറച്ചു മതി ,മനസ്സിനെ നോവിക്കാനും ചിന്തിപ്പിക്കാനും ,,,
    ആ നിലക്ക് വിമര്‍ശങ്ങള്‍ അര്‍ഹിക്കാത്ത ഒരു നല്ല കഥ എന്ന് എന്റെ അഭിപ്രയായം !!!

    ReplyDelete
  51. ചെറിയ സ്ഥലത്ത് വലിയ സന്ദേശം.

    ReplyDelete
  52. എത്ര മനോഹരമായി താങ്കള്‍ എഴുതിയിരിയ്ക്കുന്നു.
    ഹൃദയത്തില്‍ തൊടുന്ന കഥ.
    നന്മകള്‍.

    ReplyDelete
  53. മനസ്സിൽ തങ്ങിനില്ക്കുന്ന കഥ. :(

    ReplyDelete
  54. ഇതില്‍ ജീവിതമുണ്ട്. ബ്ലോഗു നോക്കാന്‍ സമയം ചിലവഴിക്കുന്നവര്‍ക്ക് നിരാശപ്പെടേണ്ടിവരില്ല, ഇസ്മയിലിന്റെ ബ്ലോഗു വായിക്കുമ്പോള്‍.

    ReplyDelete
  55. നന്നായിട്ടുണ്ട്...

    ചിത്രവും നന്ന്..

    ReplyDelete
  56. ഇസ്മായില്‍, കഥ മനോഹരമായി പറഞ്ഞു..

    ReplyDelete
  57. വളരെ നല്ല കഥ.
    സ്ത്രീകള്‍ ഭൂരിപക്ഷവും ചിരുതമ്മമാരാണ്.
    മാറാരോഗം വന്നാല്‍ പോലും അടുക്കളയില്‍ നിന്നും ലീവ് അനുവദിച്ചു കിട്ടാത്തവര്‍.
    വേണ്ടപ്പെട്ടവരുടെ ശ്രദ്ധയും കരുണയും ലഭിക്കാന്‍ ഭാഗ്യമില്ലാത്ത ഹതഭാഗ്യകള്‍.

    ReplyDelete
  58. മറക്കാന്‍ പാടില്ലാത്ത പലതും മനുഷ്യേതര ജീവികള്‍ കാട്ടിത്തരുന്നുണ്ട്.
    നന്ദിയും കടപ്പാടും തേയ്മാനം സംഭവിക്കുന്ന കാലത്ത് ഇസ്മയില്‍ പറഞ്ഞത് കരളറിയേണ്ട കഥ.

    ReplyDelete
  59. ശോ!!!! എന്തൊരു കഥ. .. ..ചുരുങ്ങിയ വാചകങ്ങള്‍,

    വെള്ളപൊക്കം എന്നാ കഥയിലെ നായയെ ഓര്‍മിപ്പിച്ചു ആ ചിത്രം

    ReplyDelete
  60. നല്ല കഥ..മനസ്സില്‍ തട്ടുന്ന ഭാഷ..പക്ഷെ,എനിക്ക് സങ്കടായി വായിച്ചപ്പോ..

    ReplyDelete
  61. കഥ
    ചിത്രം
    പ്രമേയം....
    ഇഷ്ട്ടമായി...
    ഇതിലും നല്ല ഇമ്പമുള്ള പേര് ഈ കഥ അര്‍ഹിക്കുന്നില്ലേ?

    ReplyDelete
  62. വായിച്ചപ്പോ സങ്കടമായി.പാവം ചിരുതമ്മ.

    ReplyDelete
  63. അതിമനോഹരമായ കഥ ഇസ്മായില്‍. ഞാന്‍ വരാന്‍ വൈകി. ഒരോ ചുറ്റുപാടുകള്‍.
    നാല്‍ക്കാലികളുടെ കരുണ പോലും മനുഷ്യര്‍ക്ക്‌ ഇല്ലാത്ത സന്ദര്‍ഭം ശക്തമായി അവതരിപ്പിച്ചു.

    ReplyDelete
  64. അറിയാതെ ഒരു നിശ്വാസം വിട്ടു പോയി..!! ഇങ്ങനെ എത്ര എത്ര ജന്മങ്ങള്‍...!! കഥ നന്നായിട്ടുണ്ട് ട്ടോ.

    ReplyDelete
  65. ചിത്രം മിനിക്കഥയുടെ അര്‍ത്ഥവ്യാപ്തി കൂട്ടുന്നു. അതു നമ്മോടു ഒരുപാട് സംസാരിക്കുന്നു.

    കഥ വളരെ ഹൃദയ സ്പര്‍ശിയായി പറഞ്ഞു.

    ReplyDelete
  66. ശക്തമായ എഴുത്ത്.....ഇഷ്ടപ്പെട്ടു

    ReplyDelete
  67. ചിരുതമ്മ വേലപ്പനുണ്ടാക്കി വെക്കുന്ന കഞ്ഞിയില്‍ തലയിട്ട് കട്ടു കുടിക്കുന്ന ചാവലിപ്പട്ടി ചിരുതമയുടെ കുഴിക്കരികില്‍ നന്ദിയോടെ കാവല്‍ നിന്നു. ഇസ്മായില്‍ജീ നല്ല കഥ..

    ReplyDelete
  68. ജീവിതഗന്ധിയായ നല്ലൊരു കഥ വായിക്കാന്‍ വൈകിയതിലാണ് സങ്കടം.
    അഭിനന്ദനങ്ങള്‍ ഇസ്മായി ഭായ്.

    ReplyDelete
  69. ചില കഥകള്‍ മനസ്സിനെ വല്ലാതെ സ്പര്‍ശിക്കും.നേറ്വഴി അത്തരമൊരു കഥയാണ്‌...വേദനിപ്പിച്ചു.
    കഥയുടെ വിജയം തന്നെയാണത്..ആശംസകള്‍

    ReplyDelete
  70. കാശല്ലെടാ ആ ഗ്ലാസിലിരിക്കണത് .. അത് മുഴോന്‍ കഴിച്ചിട്ടു വാടാ.ബെസ്റ്റ് അച്ഛന്‍ .ആശംസകള്‍

    ReplyDelete
  71. This comment has been removed by the author.

    ReplyDelete
    Replies
    1. ഇത് മനസിനെ ഒരുപാടു സ്പര്‍ശിച്ചു..

      Delete
  72. നല്ല കഥ ... സ്വന്തം ഉത്തരവാദിത്തങ്ങള്‍ ചെയ്യാന്‍ നില്‍ക്കാതെ സ്നേഹിക്കാന്‍ കഴിയാതെ കുറെ മനുഷ്യ ജന്മങ്ങള്‍ ...അത് എല്ലാ കാലത്തെയും വേദനയാണ് ...

    ReplyDelete
  73. ഞാനിത് വായിച്ച ഓർമ്മയുണ്ട്. കമന്റിയില്ലെ ആവോ...എന്തായാലും എഫ് ബിൽ ലിങ്കിട്ടത് നന്നായി. ലിങ്കു കൊണ്ട് ഇങ്ങനെം ഉപകാരമുണ്ടല്ലൊ. നല്ല കഥയാണു. വീണ്ടും വായിച്ചതിൽ സന്തോഷം.

    ReplyDelete

മനസ്സുതുറന്ന അഭിപ്രായപ്രകടനത്തിന് സൗഹൃദം ഒരിക്കലും തടസ്സമല്ല. താങ്കളുടെ മനസ്സില്‍ തോന്നുന്ന കമന്റ് ഇവിടെ എഴുതുക.