April 16, 2014

കൈ കീറിയ കഥ

ചുവന്ന സാരിയില്‍ കറുത്ത ബോര്‍ഡറുള്ള തടിച്ച നിതംബമുള്ള ചേച്ചിയും , മെലിഞ്ഞല്പ്പം കൂനുള്ള ഉണ്ടക്കണ്ണന്‍ ഈര്‍ക്കിളി മീശക്കാരന്‍ ചേട്ടനും ഉമ്മാനോട് കുശുകുശുക്കുന്നതും കടലാസില്‍ എന്തോ കുത്തിക്കുറിക്കുന്നതും കൂട്ടുകാരോടൊപ്പം മുറ്റത്ത്‌ 'ആട്ടക്കളം' കളിച്ചു കൊണ്ടിരിക്കുകയായിരുന്ന ഞാന്‍ ശ്രദ്ധിച്ചിരുന്നില്ല . പക്ഷേ ഇടക്കിടക്കു എന്നെ ഒളികണ്ണിട്ടു നോക്കുന്നത് കണ്ടപ്പോള്‍ എന്തോ വശപ്പിശകിന്റെ മണം ഉള്ളിലടിച്ചുതുടങ്ങി . അവര്‍ തിരിച്ചു പോയപ്പോള്‍ ഉമ്മാനോട് ഞാന്‍ മയത്തില്‍ കാര്യം തിരക്കി.
" അവര്‍ കുട്ടികളുടെ കണക്കെടുക്കാന്‍ വന്നതാ മോനേ ..." 
" ന്തിനു ?"
"നാളെ അവര്‍ ഒരു മരുന്ന് കൊണ്ട് വന്നു തരും . കുട്ടികള്‍ക്ക് ഒരു അസുഖോം വരാതിരിക്കാന്‍ ..."

(എന്റെ ശരീരത്തിലൂടെ  ഒരു മിന്നല്‍പിണര്‍ പാഞ്ഞുപോയത്  ശരിക്കും ഞാനറിഞ്ഞു . ഓരോ വീട്ടിലും ചെന്ന് കുട്ടികളുടെ കണക്കെടുക്കുകയും പിന്നെ അവരുടെ " കൈ കീറുകയും ' ചെയ്യുന്ന ഭൂതങ്ങളില്‍ പെട്ട ഭീകരരാണിവര്‍ എന്ന് ഒറ്റ നിമിഷത്തില്‍ ഞാന്‍ തിരിച്ചറിഞ്ഞു !! ദൈവമേ ... എന്റെ ഊഴമെത്താറായി . കുട്ടികളുടെ ഇടത്തെ കൈത്തണ്ടയിലെ പച്ചമാംസത്തില്‍ ഹീറോ പേന പോലുള്ള ഏതോ ഒരു ആയുധംകൊണ്ട് അമര്‍ത്തി തിരിച്ചു മുറിവുണ്ടാക്കി മനുഷ്യനെ കൊല്ലാക്കൊല ചെയ്തു കുട്ടികളെ കഠിനമായി വേദനിപ്പിക്കുന്നതിനെയാണ് "കൈ കീറുക" എന്ന നാമധേയത്തില്‍ ഞങ്ങളുടെ നാട്ടില്‍ അറിയപ്പെടുന്നത് ! പകര്‍ച്ച വ്യാധികള്‍ തടയാന്‍ അന്നത്തെ സര്‍ക്കാറിന്റെ ഉത്തരവു പ്രകാരം എല്ലാ കുട്ടികളെയും കണക്കെടുത്ത് നിര്‍ബന്ധമായും ഇത് ചെയ്തിരിക്കണമെന്ന് നിയമം ഉണ്ടായിരുന്നു.  കൈ കീറിയ അടയാളം മരിച്ചു മണ്ണടിയും വരെ ഭീതിതമായ ഓര്‍മ്മയായി കയ്യില്‍ ഉണ്ടാവുകയും ചെയ്യും. )

എന്റെ മനസ്സിലെ ഭയം മുഖത്ത് പ്രകടിപ്പിക്കാതെ, ഇല്ലാത്ത ധൈര്യം അല്പം സംഭരിച്ചു കുറച്ചു  കനത്തില്‍ ഉമ്മാനോട് ഞാന്‍ ചോദിച്ചു :
" എന്തിനാ കൈ കീറുന്നത് ? അസുഖം വന്നാല്‍ മരുന്ന് കൊടുത്താല്‍ പോരെ ?  "
എനിക്ക് കാര്യം പിടികിട്ടിയതറിഞ്ഞു ഉമ്മാന്റെ മുഖത്തൊരു ചമ്മല്‍ ദൃശ്യമായി . 
" ഇടയ്ക്കിടയ്ക്ക് അസുഖം വന്നു ചികില്സിക്കുന്നതിനെക്കാള്‍ നല്ലതല്ലേ ജീവിതത്തില്‍ ഒരിക്കല്‍ കൈ കീറുന്നത് ?  നീ കരുതും പോലെ കൈ കീറുകയൊന്നും ഇല്ല . കറുത്ത കുഴമ്പ് രൂപത്തില്‍ ഉള്ള ഒരു മരുന്ന് കോഴിത്തൂവല്‍ കൊണ്ട് കയ്യില്‍ പുരട്ടും . ആ ഭാഗത്ത്‌ കുറച്ചു നേരത്തിനു അല്പം നീറ്റല്‍ ഉണ്ടാവുമെന്നു മാത്രം!! അറിയാതെ വീണ്ടും ചെയ്യാണ്ടിരിക്കാന്‍ കയ്യില്‍ ഒരു അടയാളം ഉണ്ടാവുകയും ചെയ്യും. വേറെ പേടിക്കാനൊന്നുമില്ല " . 

(ഉവ്വുവ്വ .. ചെറിയ നീറ്റലാണ് പോലും ! നമ്മളോടാ ഉമ്മാന്റെ ഡയലോഗ് . രണ്ടാം ക്ലാസില്‍ എന്റെ കൂടെ പഠിക്കുന്ന ഉണ്ണികൃഷ്ണന്‍ തന്റെ ദുരനുഭവം വളരെ വിശദമായി  എന്നോടു പറഞ്ഞു കരഞ്ഞിട്ടുണ്ട് . ഒരാള്‍ അവനെ അനങ്ങാനാവാത്ത വിധം പൂണ്ടടക്കം പിടിച്ചു വച്ച് മറ്റൊരാള്‍ കൈത്തണ്ടയില്‍ എന്തൊക്കയോ ചെയ്തു പോലും . കണ്ണടച്ച്പിടിച്ചു പേടിച്ചരണ്ടു അലറി കരയുകയായിരുന്നത്രേ അവന്‍ ! അതി ഭയങ്കര വേദനയയാണ് പോലും . അത് കഴിഞ്ഞു ഒരാഴ്ച പനി പിടിച്ചു കിടക്കുമെന്നതിനാല്‍ സ്കൂളില്‍ പോകേണ്ടതില്ല എന്ന സുഖസൌകര്യമൊഴിച്ചാല്‍ അതീവ ഭയാനകം തന്നെ ). 

"അതിനെന്താ ...എനിക്ക് പേടിയൊന്നും ഇല്ല ഉമ്മാ .. എന്റെ കൂട്ടുകാരന്‍  ഉണ്ണികൃഷ്ണന്റെ കൈ കീറിയതാ .. എന്നോടവന്‍ എല്ലാം പറഞ്ഞിട്ടുണ്ട് . കുറച്ചു നേരം അല്പം വേദന ഉണ്ടാവുമെന്നു മാത്രം "
എന്റെ മനസ്സിലെ ഭയം പുറത്തു പ്രകടിപ്പിക്കാതെത്തന്നെ, ഈ എടാകൂടത്തില്‍നിന്ന് എങ്ങനേലും ഒന്ന് രക്ഷപ്പെടണം എന്ന ചിന്തയിലായിരുന്നു ഞാന്‍ . ഭയങ്കര ധൈര്യശാലി ആണ് ഞാനെന്നു ഉമ്മ കലശലായി തെറ്റിദ്ധരിച്ചതിനാല്‍ അവര്‍ക്ക് ആശ്വാസവും ആയി . 
അന്ന് ഉറക്കം കണ്ണില്‍ അലയടിച്ച ഉടനെ , കൊന്ത്രമ്പല്ലുള്ള വായില്‍ നിന്ന് രക്തമൊലിക്കുന്ന രണ്ടു ഡ്രാക്കുളകള്‍ വന്നു എന്റെ ശരീരം ജീവനോടെ കീറിമുറിക്കുന്നത് സ്വപ്നം കണ്ടു ഞാന്‍ ഞെട്ടിയുണര്‍ന്നു . അതിനു ശേഷം , തൂക്കിക്കൊല്ലാന്‍ വിധിക്കപ്പെട്ട ജയില്‍പുള്ളിയുടെ അവസ്ഥയില്‍ ഉറക്കം കിട്ടാതെ ഞാന്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു .

പിറ്റേന്ന് കാലത്ത് മുതല്‍ എന്നെ കാണാനില്ല !!!! ഉമ്മ എന്നെ കുറെ വിളിച്ചു കൂവി നോക്കി . എല്ലാ ഇടത്തിലും പരതിനോക്കി . കട്ടിലിന്റെ അടിയിലും വിറകുപുരയിലും തൊഴുത്തിലെ ചാണകക്കുഴിയിലും തിരഞ്ഞു . ഭയം ഉമ്മയെ കീഴ്പ്പെടുത്തി. ഇന്നത്തെ പോലെയല്ല. അന്നൊക്കെ അയല്പക്ക വീടുകള്‍ക്കുള്ളില്‍ അനായാസേന നിര്‍ഭയം കയറിയിറങ്ങാനും ഒളിച്ചു കളിക്കാനും കുട്ടികള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. അതിനാല്‍ അയല്‍പക്കത്തെ മുറികള്‍ക്കുള്ളിലും കുഞ്ഞുങ്ങളെ കിടത്തുന്ന തൊട്ടിലിലും തപ്പിനോക്കി . എന്റെ ഇഷ്ട സങ്കേതമായിരുന്ന , വീട്ടുപറമ്പിലെ ഞാവല്‍മരത്തിന്റെ ഉച്ചിയില്‍ ഞാനൊളിഞ്ഞിരിപ്പുണ്ടാകുമെന്ന ശങ്കയില്‍ അവിടേക്കും കണ്ണ്പായിച്ചു . കിണറ്റില്‍ തലയിട്ടു നോക്കി .തലേന്നത്തെ സംഭാഷണങ്ങള്‍ ഓര്‍മ്മ വന്നപ്പോള്‍ ഉമ്മാന്റെ സംശയം ബലപ്പെട്ടു.   . പിന്നെ അധികം കാത്തു നിന്നില്ല. അറ്റകൈ എന്ന നിലയില്‍ വലിയ വായില്‍ നിലവിളിക്കാന്‍ തുടങ്ങി. 
അയല്‍വാസികള്‍  ഓടിക്കൂടി . ഒന്നുമറിയാതെ വഴിയാത്രക്കാരും ഓടിവന്നു . ആളുകളോട് കരച്ചില്‍ നിര്‍ത്താതെ സംഭവം വിവരിച്ചപ്പോള്‍ അരസികരായ നാട്ടുകാര്‍ ഏകദേശ അനുമാനങ്ങള്‍ വിളമ്പാന്‍ തുടങ്ങി. 
ഒന്നുകില്‍ നാട് വിട്ടിട്ടുണ്ടാവും 
അല്ലെങ്കില്‍ വല്ല കടുംകയ്യും ചെയ്തു കാണും !!
ഇത് കേട്ട പാടെ ഉമ്മ മോഹാലസ്യപ്പെട്ടുവീണു. അതിരാവിലെ ദൂരെയുള്ള തന്റെ കടയില്‍ പോയത് കാരണം ഉപ്പ ആണേല്‍ ഇതൊന്നും അറിഞ്ഞിട്ടുമില്ല. നാട്ടുകാര്‍ വീട്ടിലും പരിസരങ്ങളിലും പരതിനോക്കി. തിരൂര്‍ സിറ്റിയില്‍ ഭാരത് സര്‍ക്കസ് കളിക്കുന്നുണ്ട് . എനിക്ക് സര്‍ക്കസ് ഭയങ്കര ഇഷ്ടമാണെന്ന് ഒരു സ്നേഹിതന്‍ അവിടെ അഭിപ്രായപ്പെട്ടത്  കാരണം ഒരാളെ ടാക്സിക്കൂലി കൊടുത്തു അവിടെക്കയച്ചു .  " കൈ കീറലില്‍" നിന്ന് രക്ഷപ്പെടാന്‍ ബന്ധുവീട്ടിലേക്ക് മുങ്ങിയതാവാം എന്ന് ഒരാള്‍ അഭിപ്രായപ്പെട്ടപ്പോള്‍ എന്റെ ബന്ധുവീടുകളിലേക്ക് രണ്ടു മൂന്നു പേരെ വാടക സൈക്കിളില്‍ ഓടിച്ചു വിട്ടു . ഇടയ്ക്കു ഉമ്മാക്ക് ബോധം വരികയും എഴുന്നേറ്റിരുന്നു ഒരു ഗ്ലാസ് വെള്ളം കുടിക്കുകയും ചെയ്തു . അന്നെരത്താണ് , നാട്ടുകാരില്‍ ബുദ്ധിമാനായ ഒരാള്‍ , എന്നെ തമിഴ് നാടോടികള്‍ തട്ടി കൊണ്ട് പോയിരിക്കുമോ എന്ന് സംശയം പ്രകടിപ്പിച്ചത് . അത് കേട്ട പാടെ ഉമ്മ വീണ്ടും ബോധം കെട്ടുവീണു. 

രാവിലെ പത്തരമണി  കഴിഞ്ഞു . കുന്തം പോയാല്‍ കുടത്തിലും തപ്പണം എന്നാണല്ലോ ചൊല്ല് . അപ്പോള്‍ കുടം പോയാല്‍ കുളത്തിലും തപ്പണമല്ലോ .. പിന്നെ അത്തരത്തില്‍ ആയി സംസാരം. അയല്‍പക്കത്തു  വലിയൊരു കുളമുണ്ട് . അതിന്റെ കരയിലെ പേരറിയാമാവിന്റെ ഉച്ചിയില്‍ കയറി കുളത്തിലേക്ക്‌ കരണംമറിഞ്ഞു ചാടി കളിച്ചുല്ലസിച്ചു മണിക്കൂറുകളോളം  കുളിക്കുന്നതു എന്റെ പ്രധാന ഹോബി ആയിരുന്നു. അതറിഞ്ഞ ചിലര്‍ പരസ്പരം മുറുമുറുത്തു...ഇനി കുളത്തിലെ ചെളിയിലെങ്ങാനും ??????

അതിനാല്‍ , നാട്ടിലെ പ്രധാന മുങ്ങല്‍ വിദഗ്ദനായ കുഞ്ഞാവയെ ആളുകള്‍ അന്വേഷിച്ചു. അന്നെരതാണ് കുഞ്ഞാവ തന്റെ വീട്ടിലേക്കു വൈകീട്ട് വിരുന്നു വരുന്നവര്‍ക്ക് ചായക്കൊപ്പം കഴിക്കാനുള്ള പലഹാരങ്ങളായ ' ആറാം നമ്പരും മിക്സറും '  അടങ്ങിയ പൊതി, അങ്ങാടിയില്‍ നിന്ന് വാങ്ങി വരുന്നത് കണ്ടത് . ഉടനടി ആളുകള്‍ കയ്യിലിരുന്ന പൊതി വാങ്ങി തന്റെ വസ്ത്രങ്ങള്‍ പോലും മാറാന്‍ ഇട നല്‍കാതെ കുളത്തിലേക്ക്‌ ഇറക്കി വിട്ടു .  ഒരു മണിക്കൂറോളം കുളം മൊത്തം മുങ്ങിതപ്പി.  എന്നാല്‍  പകരം കിട്ടിയത് - ഒരു മദ്യക്കുപ്പി , ഒരു കീറിയ പോളിയസ്റ്റെര്‍ ഷര്‍ട്ട്‌ , പിന്നെ ദ്രവിച്ചു തുടങ്ങിയ ഒരു തെങ്ങോലമടല്‍  എന്നിവ മാത്രം !! കുളം കലങ്ങി മറിഞ്ഞത് മിച്ചം ! ചുവന്നു കലങ്ങിയ കണ്ണുകളും ചുളിഞ്ഞു വലിഞ്ഞ കൈകാല്‍ വിരലുകലോടെയും ക്ഷീണിതനായി കുഞ്ഞാവ കരയ്ക്ക്‌ കയറി . തന്റെ ഷര്‍ട്ടും മുണ്ടും പിഴിഞ്ഞ് തന്റെ പലഹാരപ്പൊതി തിരഞ്ഞു .  പാമ്പ് പടം പൊഴിച്ച പോലെ, കുറച്ചകലെ അവയുടെ കാലിക്കവറുകള്‍ അനാഥമായിക്കിടക്കുന്നതുകണ്ടു കുഞ്ഞാവയുടെ കണ്ണുകള്‍ നിറഞ്ഞുവെങ്കിലും,  കുളത്തിലെ വെള്ളം മുഖത്ത്കൂടി ഒഴുകുന്നതാണെന്ന് കരുതി ആളുകള്‍ മൈന്‍ഡ് ചെയ്തില്ല.  ആളുകളുടെ ആകാംക്ഷയും ഉല്‍ക്കണ്ട്ഠയും കാരണം അറിയാതെ തിന്നു തീര്‍ത്തതാവണം ! 

ഏതായാലും   പുളിക്കല്‍ കുഞ്ഞാവ എന്ന് നാട്ടില്‍ മാന്യമായി അറിയപ്പെട്ടിരുന്നവന്‍ അന്ന് മുതല്‍ 'കുളം കലക്കി കുഞ്ഞാവ ' എന്ന പേരില്‍ പ്രസിദ്ധനായി . അദ്ദേഹം മരിച്ചു മണ്ണടിഞ്ഞു കാലമേറെ ആയെങ്കിലും അദ്ദേഹത്തിന്റെ പേരക്കിടാവിന്റെ മക്കളുടെ പേരിന്റെ മുന്നില്‍ പോലും കുളം കലക്കി എന്ന് ചേര്‍ക്കാതെ നാട്ടുകാര്‍ വിളിക്കാറില്ല . ഞാന്‍ കാരണം തലമുറകള്‍ക്ക് തന്നെ ചാര്‍ത്തപ്പെട്ട ആ പേര് ഒഴിവാക്കാന്‍  എനിക്കേതായാലും കഴിയില്ലല്ലോ . പക്ഷ ഗള്‍ഫില്‍ നിന്ന് ആദ്യ അവധിക്കു പോയ പിറ്റേന്ന് തന്നെ രണ്ടു കിലോ ആറാം നമ്പറും മിക്സറും കുഞ്ഞാവയുടെ വീട്ടില്‍ കൊണ്ട് പോയി കൊടുത്തു അന്നത്തെ കടത്തില്‍ നിന്ന് മോചനം നേടാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട് . 

ഏതായാലും , ഉച്ചയായിട്ടും എന്റെ തുമ്പ് കിട്ടാത്തതിനാല്‍ ഉപ്പയെ വിവരമറിയിക്കാനും പോലീസില്‍ റിപ്പോര്‍ട്ട് ചെയ്യാനും ആളുകള്‍ തീരുമാനിച്ചു . മുറ്റം നിറയെ ആളുകള്‍ ! പെട്ടെന്ന് ഞാന്‍ അവരുടെ ഇടയില്‍ പ്രത്യക്ഷപ്പെട്ടു ! ഒരു നിമിഷം  മൊത്തം നിശബ്ദത! ആളുകള്‍ അന്തം വിട്ട് എന്നെത്തന്നെ നോക്കിനിന്നു . ചില ചേട്ടന്മാര്‍ എന്നെ നോക്കി കണ്ണുരുട്ടി. കുഞ്ഞാവ ദേഷ്യത്തോടെ എന്റെ കയ്യില്‍ പിടിച്ചു അട്ടഹസിച്ചു :
" എവിടായിരുന്നെടാ ഹിമാറെ ? "
" ഞാന്‍ .....ഞാന്‍....."  ബാക്കി  പറയാനാവാതെ വാക്കുകള്‍ എന്റെ  തൊണ്ടയില്‍ കുരുക്കി നിന്നു .
" ആളുകളെ പേടിപ്പിക്കാനായിട്ട് എവിടെ പോയി ചത്ത്‌ കിടക്കുകയായിരുന്നെടാ #%^$@ " എന്ന് പറഞ്ഞ് എന്നെ കുലുക്കി പറയിപ്പിക്കാന്‍ നോക്കി. ഞാന്‍ ഒന്നും മിണ്ടാതെ തലകുനിച്ചുനിന്നതെ ഉള്ളൂ .. അതിനിടയില്‍ ചിലര്‍ എന്താല്ലാമോ പിറുപിറുത്തു. അത് നല്ല തെറിയായിരുന്നു എന്ന് പിന്നീടാണ് എനിക്ക് മനസ്സിലായത്‌ .  അതിനിടയില്‍ ബോധം വന്ന ഉമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു.
ഇതിനിടയില്‍ ചുറ്റുപാടും ഒന്ന് കണ്ണോടിച്ച എന്റെ ഹൃദയമിടിപ്പ് നിലച്ചുപോയി ! ചുവന്ന സാരിധരിച്ച ചേച്ചിയും ഉണ്ടക്കണ്ണന്‍ ചേട്ടനും ആളുകളുടെ ഇടയില്‍ ! ഭയം കൊണ്ട് ദേഹം വിറയാന്‍  തുടങ്ങി . ഉടന്‍ കുഞ്ഞാവ എന്നെ , അറുക്കാന്‍ കൊണ്ടുപോകുന്ന ആടിനെ പോലെ കൈ പിടിച്ചു വരാന്തയിലേക്ക്‌ വലിച്ചു കൊണ്ടുവന്നു. നാട്ടുകാരുടെ ദേഷ്യം തീര്‍ക്കാനായി കുഞ്ഞാവതന്നെ എന്നെ അനങ്ങാനാവാത്ത വിധം കൈ കീറാന്‍ പിടിച്ചു കൊടുത്തു . അലറിക്കരഞ്ഞപ്പോള്‍  ആരോ വായും പൊത്തിപ്പിടിച്ചു. രാവിലെ മുതല്‍ മൂത്രമോഴിക്കാത്തതിനാല്‍ എന്റെ ട്രൌസര്‍ നനഞ്ഞോന്നൊരു സംശയം . ആരുമറിയാതെ നടക്കേണ്ടിയിരുന്ന ഒരു ചെറിയ കര്‍മ്മം ഇപ്പൊള്‍ നാട്ടാരുടെ മുഴുവന്‍ മഹനീയ സാന്നിദ്ധ്യത്തില്‍ അന്നാട്ടില്‍ ആദ്യമായി നടക്കുകയും അത് നാട്ടുകാര്‍ നന്നായി ആസ്വദിക്കുകയും ചെയ്തു. എല്ലാവരും എന്നെ നോക്കി പരിഹാസം ദ്യോതിപ്പിക്കുന്ന രീതിയില്‍ ചിരിച്ചപ്പോള്‍ ഞാന്‍ മാത്രം വേദന സഹിക്കാനാവാതെ ഇരുന്നു കരഞ്ഞു . നാണക്കേടില്‍ അകപ്പെട്ടെന്നു മാത്രമല്ല; സാധാരണ ഒരാഴ്ചയോളം കുട്ടികള്‍ക്കുണ്ടാവാറുള്ള  പനിയാവട്ടെ എനിക്കൊട്ടു ബാധിച്ചതുമില്ല . അതിനാല്‍ സ്കൂളില്‍ പോകുന്നതില്‍നിന്നു രക്ഷപ്പെടാനും  കഴിഞ്ഞില്ല.

ഏതായാലും , ഇക്കാലം വരെ വെളിപ്പെടുത്താത്ത രഹസ്യം ഇപ്പോള്‍ വെളിപ്പെടുതിയില്ലെങ്കില്‍ മോശമാണ് . അതിരാവിലെ എഴുന്നേല്‍ക്കുന്ന ഉമ്മ, തലയണയും പുതപ്പും കൂടി പായക്ക്‌ ഉള്ളില്‍ വച്ചു സാണ്ട്വിച് പോതിയുന്നപോലെ  ചുരുട്ടി വക്കാറാണ്  പതിവ് .  ഈ പായക്കുള്ളിലേക്ക് നുഴഞ്ഞുകയറി ഒളിക്കുകയും അങ്ങനെ രാവിലെ കൈ കീറാന്‍ വരുന്നവരില്‍ നിന്നു  രക്ഷ നേടുകയുമായിരുന്നു എന്റെ പ്ലാന്‍. പക്ഷെ തലേന്ന് മുഴുവന്‍ ഭയത്താല്‍  ഉറക്കം കിട്ടാത്ത കാരണം ക്ഷീണിതനായി  ഗാഡനിദ്രയിലേക്ക് വഴുതിവീണു. എല്ലായിടത്തും തിരഞ്ഞപ്പോള്‍ ആരും പായക്കുള്ളിലേക്ക് തലയിട്ടു നോക്കാന്‍ മിനക്കെട്ടതുമില്ല.  പിന്നീട് ഉറക്കമെണീറ്റു മാളത്തില്‍നിന്നു മണ്ണിര വരുന്നപോലെ നുഴഞ്ഞു പുറത്തേക്കുവന്നപ്പോഴാണ് വീട്ടിലെ ബഹളങ്ങള്‍ കേള്‍ക്കുന്നത് .

പാമ്പുകടിയേറ്റവന്‍ കയറുകണ്ടാല്‍ പേടിക്കുന്നതുപോലെ,  ഇന്നും  എവിടെയെങ്കിലും പായ ചുരുട്ടിവച്ചത് കാണുമ്പോള്‍ എന്റെ ഉള്ളില്‍ ഒരു കൊള്ളിയാന്‍ മിന്നാറുണ്ട്. 

April 18, 2013

'നരകക്കോഴി' ഇറങ്ങുന്നു.



തന്റെ രചനകള്‍ പുസ്തകമാവുന്നു എന്നത് ഏതൊരു ബ്ലോഗറെ സംബന്ധിച്ചോളവും അനല്പമായ സന്തോഷം ഉളവാക്കുന്നതാണ് . എഴുത്തിലെ എല്ലാ ബാലാരിഷ്ഠതകളും ഉള്‍ക്കൊണ്ടുതന്നെ, 'തണലില്‍' പോസ്റ്റിയതും ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചതുമായ 35ഓളം കഥകള്‍ ഉള്‍കൊള്ളിച്ചു കൊണ്ട് ഒരു പുസ്തകം ഇറങ്ങുന്നു . "നരകക്കോഴി" . 2013 ഏപ്രില്‍ 21 നു തിരൂര്‍ തുഞ്ചന്‍ പറമ്പ് ബ്ലോഗ്‌ മീറ്റില്‍ ഇത് പ്രകാശനം ചെയ്യപ്പെടുന്നു.

എന്റെ വായനക്കാര്‍ എന്നേക്കാള്‍ വിവരമുള്ളവര്‍ ആണെന്ന ഉത്തമബോദ്ധ്യം എനിക്കുണ്ട് . അത് കൊണ്ട്തന്നെ , ഈ പുസ്തകം നിങ്ങള്ക്ക് മുന്നില്‍ സമര്‍പ്പിക്കുമ്പോള്‍ , മലയാളം പ്രൊഫസര്‍ക്ക് കളിക്കുടുക്ക  വായിക്കാന്‍ കൊടുക്കുന്നപോലെയാണ് എനിക്കനുഭവപ്പെടുന്നത് .

പ്രിയ വായനക്കാരുടെ ഇതുവരെയുള്ള അകമഴിഞ്ഞ അഭിപ്രായ നിര്‍ദേശ വിമര്‍ശനങ്ങള്‍ മേലിലും ഉണ്ടാകുമെന്ന് പ്രത്യാശയുണ്ട്. കാശ് കൊടുത്തു വാങ്ങിയാലത് നഷ്ടക്കച്ചവടമാകുമോ എന്ന് പറയാന്‍ ഞാന്‍ ആളല്ല. എങ്കിലും വായനക്കാരെ നിരാശപ്പെടുതാതിരിക്കാന്‍ പ്രാര്‍ഥിക്കുന്നു.
ഒപ്പം .....
വിയര്‍പ്പ് ഒഴുക്കിയും കണ്ണീരു കുടിച്ചും ഗള്‍ഫില്‍  എരിഞ്ഞോടുങ്ങുന്ന   അസംഖ്യം 'നരകക്കോഴി'കള്‍ക്ക് വേദനയോടെ ഒരിറ്റു കണ്ണുനീര്‍ ഈ പുസ്തകത്തില്‍ അര്‍പ്പിക്കുന്നു.

February 21, 2013

അതും പോയി !



മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമുള്ള ഒരു മുച്ചക്രശകടം അതിരാവിലെ ആ വീടിനുമുറ്റത്തെ കല്യാണപന്തലില്‍ കുതിച്ചുവന്നു കിതച്ചുനിന്നു. അതിന്റെ കര്‍ണ്ണകഠോരശബ്ദം വീട്ടുകാരുടെ ഉറക്കം കെടുത്തി എന്നതിന് തെളിവായി, പാതിതുറന്ന കണ്ണും അലസമായ വസ്ത്രവുമായി തലയും ചൊറിഞ്ഞു ഒന്ന് രണ്ടുപേര്‍ വീട്ടുവരാന്തയില്‍ പ്രത്യക്ഷപ്പെട്ടു. 

പൂരം കഴിഞ്ഞ പൂരപ്പറമ്പ്പോലെ, തലേന്നത്തെ കല്യാണത്തിന്റെ ബാക്കിപത്രങ്ങള്‍ ആ പന്തലില്‍ അങ്ങിങ്ങായി ചിതറിക്കിടപ്പുണ്ട് . തലേന്ന് ഗര്‍ഭംധരിച്ചു അടുപ്പിനുമീതെ സുഗന്ധം പൂശി വിശ്രമിച്ചിരുന്ന ചരുവങ്ങള്‍ ഇപ്പോള്‍ അനാഥമായി ഒരു മൂലയില്‍ വായും പൊളിച്ചു കിടപ്പുണ്ട് . വിവാഹത്തിന് അതിഥികളുടെ പൃഷ്ടം താങ്ങിയിരുന്ന ഫൈബര്‍ കസേരകള്‍ ഒന്നിന് തലയില്‍  ഒന്നായി ഭംഗിയോടെ കേറിയിരിപ്പുണ്ട് .  സദ്യയുടെ ലഹരി തലയ്ക്കു പിടിച്ചതിനാലാവം മൂന്നാല് ചാവാലിപ്പട്ടികള്‍ അവയുടെ അന്നം തിരഞ്ഞു പന്തലില്‍ കറങ്ങി നടപ്പുണ്ട്.

സ്വര്‍ണ്ണപാദസരമണിഞ്ഞ വെളുത്ത നിറമുള്ള ഒരു കാല്‍പാദം ഓട്ടോയില്‍നിന്ന് പുറത്തേക്കു നീണ്ടു . അത് കണ്ടു വരാന്തയില്‍ പാതിയുറക്കത്തില്‍ തലചൊറിഞ്ഞു നിന്നയാളുടെ കണ്ണുകള്‍  ആകാംക്ഷയില്‍ വിടര്‍ന്നു. ശരീരത്തിന്റെ ബാക്കി ഭാഗവും ഓട്ടോയില്‍ നിന്ന് നിര്‍ഗളിച്ചപ്പോള്‍ അയാളുടെ വായയും വിടര്‍ന്നു.ഒരു രാജ്ഞിയെപ്പോലെ സര്‍വ്വാഭരണ വിഭൂഷിതയായ പുതുമണവാട്ടിയായി തലേന്ന് വീട്ടില്‍ നിന്നിറങ്ങിയ തന്റെ മകള്‍ വസന്തരോഗം ബാധിച്ച   കോഴിയെപ്പോലെ  ക്ഷീണിച്ചുതളര്‍ന്ന്   ഏകയായി  അതിരാവിലെ സ്വന്തം വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ എന്തോ ചീഞ്ഞു നാറിയ മണം അയാള്‍ക്കനുഭവപ്പെട്ടു. മാത്രമല്ല;പൊടുന്നനെ , പഴന്തുണി വലിച്ചുകീറുന്ന ശബ്ദത്തില്‍ നിലവിളിച്ചുകൊണ്ട് മണവാട്ടി തന്റെ പിതാവിലേക്ക് ഓടിവന്നു കെട്ടിപ്പിടിച്ചു കരയാനാരംഭിച്ചപ്പോള്‍ അങ്കലാപ്പ് ഉള്ളിലുണ്ടെങ്കിലും പല്ല് തേക്കാത്തതിനാല്‍ അയാളും കൂടുതല്‍ വാ തുറക്കാന്‍ നിന്നില്ല. അവളുടെ കരച്ചിലിന്റെ ശൈലി കേട്ടപ്പോള്‍ കാര്യമായ എന്തോ നാറ്റം തന്നെയെന്നുറപ്പിച്ച് കൂടുതല്‍ പേര്‍ വീട്ടിനുള്ളില്‍ നിന്ന് ഉറക്കച്ചടവോടെ ഇറങ്ങിവന്നു. വിവാഹ നാളില്‍ (സന്തോഷാധിക്യം കൊണ്ട്) കരയാന്‍ മറന്നതിനാല്‍ പിറ്റേന്ന് കാലത്ത് വന്നു പിതാവിനോട് ചടങ്ങ് തീര്‍ക്കുകയാണെന്നു കരുതിയ അപൂര്‍വ്വം ചിലര്‍ മനസ്സമാധാനത്തോടെനിന്നു. ന്യൂസ് പേപ്പര്‍ കൊണ്ട് വന്ന പയ്യന്‍ തിരിച്ചു പോകാതെ പുതിയ ന്യൂസ് തടയുമോന്നു നോക്കി  പതുങ്ങി നിന്നു. തൊട്ടയല്‍വാസിയായ രാഘവേട്ടന്‍ വായില്‍ പേസ്റ്റും കയ്യില്‍ ബ്രഷുമായി കാതുകൂര്‍പ്പിച്ചു ഒളിച്ചു നിന്നു .

മകളുടെ കരച്ചിലിന്റെ വോള്‍ട്ടേജ് കുറഞ്ഞപ്പോള്‍ മയത്തില്‍ അവളോട്‌ കാര്യങ്ങളന്വേഷിച്ചു. പുതുമണവാളന്‍ ഒപ്പം ഇല്ലാതെ തനിച്ച് കയറിവന്നതിനാല്‍ പല സംശയങ്ങളുടെയും അമിട്ടുകള്‍ അയാളുടെ മനസ്സില്‍ ഒന്നിച്ചു പൊട്ടി. എത്ര ചോദിച്ചിട്ടും മറുപടി ലഭിക്കാത്തതിനാല്‍ ഒരു കൂട്ടിനു വേണ്ടി മണവാട്ടിയുടെ മാതാവും കണ്ണുനീരോലിപ്പിക്കാന്‍ തുടങ്ങി. എല്ലാരും തലങ്ങും വിലങ്ങും ചോദ്യങ്ങള്‍ കൊണ്ട് കുത്തിയപ്പോള്‍ പെണ്ണിനും നില്‍ക്കക്കള്ളിയില്ലാതെയായി. അവള്‍ വിക്കിവിക്കിപറഞ്ഞു :
"അയാള്‍ക്ക്‌ .....അയാള്‍ക്ക്‌.....ഇല്ല....എനിക്ക് ...വയ്യ."
അവളുടെ വാക്കുകള്‍ മുഴുവന്‍ പുറത്ത് വരാതെ തൊണ്ടയില്‍ ഉടക്കിനിന്നു.
പെട്ടെന്ന് പെണ്ണിന്റെ അമ്മക്ക് മനസ്സില്‍ എന്തൊക്കെയോ പൊട്ടിത്തെറിച്ചു! സങ്കടം സഹിക്കവയ്യാതെ അവര്‍ , കുറുക്കന്‍ ഓരിയിടുന്ന പോലെ നിലവിളിക്കാന്‍ തുടങ്ങി.
" എടീ .നീയോന്നടങ്ങടീ... നീ കരുതും പോലെ ഒന്നുമാവില്ല" അയാള്‍ ഭാര്യയോടു കയര്‍ത്തു. അത് കേട്ട ഭാര്യ അയാളെ രൂക്ഷമായി തുറിച്ചുനോക്കി. അര്‍ത്ഥഗര്‍ഭമായ ആ നോട്ടത്തില്‍ അയാള്‍ ചൂളിപ്പോയി.

"പറ മോളേ ..അയാള്‍ക്ക്‌ എന്താ കുഴപ്പം? " അയാളുടെ മനസ്സില്‍ ആകാംക്ഷ പെരുത്തുകയറി.
"അയാള്‍ നമ്മളെ ചതിച്ചതാണച്ചാ ..അയാള്‍ക്ക്‌ തലയില്‍ ഒറ്റ മുടിപോലുമില്ല. വിഗ്ഗ് വച്ചുള്ള അഭിനയമായിരുന്നു എല്ലാം "
ഇത് കേട്ട എല്ലാരും മുഖത്തോട് മുഖം നോക്കി. അച്ഛന്‍ മാത്രം തന്റെ സമൃദ്ധമായ കഷണ്ടിത്തലയില്‍  മകള്‍ കാണ്‍കെ കൈകള്‍ കൊണ്ട് വൃത്തം വരച്ചുകൊണ്ടിരുന്നു..
"അപ്പനില്ലാത്തത് കെട്ട്യോനും ഇല്ലെന്നു കരുതിയാ പോരെ മോളേ..." എന്ന് അമ്മ പറഞ്ഞു നോക്കി. പക്ഷെ കിം ഫലം!
" അമ്മക്ക് ഒട്ടും സൌന്ദര്യ ബോധം ഇല്ലെന്നു കരുതി ഞാനും അങ്ങനെയാവണോ?" എന്ന് ഉരുളക്കുപ്പേരി .

അവളുടെ മനസ്സ് മാറ്റാന്‍ പതിനെട്ടില്‍ കൂടുതല്‍ അടവുകള്‍ പയറ്റിയ വീട്ടുകാര്‍ അവസാനം അടിയറവു പറഞ്ഞു. ഇതുവരെ മകളുടെ ഒരാവശ്യത്തിനും എതിര് നിന്നിട്ടില്ലാത്ത ആ പിതാവ് അവളുടെ വാശിക്ക് വഴങ്ങി . ബന്ധം വിഛേദിക്കാന്‍ തീരുമാനമായി. കഷണ്ടിത്തലയില്‍ കയറിയ പേന്‍ പോലെ , അവളുടെ ദിവസങ്ങള്‍ അലക്ഷ്യവും  എകാന്തവുമായി. ദിവസങ്ങള്‍ മാസങ്ങളായി മാറി. മറ്റൊരു നല്ല വിവാഹാലോചന വന്നപ്പോള്‍, പാമ്പ് കടിയേറ്റവന്‍ കയറു കണ്ടാലും പേടിക്കും എന്ന് പറയും പോലെ, അവള്‍ക്കു ഉള്ളില്‍ ഭയം പെരുത്തുകയറി. അതിനാല്‍ ഭാവിവരനെ കുറിച്ച് ചുഴിഞ്ഞും തുരന്നും അന്വേഷിക്കാന്‍ അയാള്‍ നാട്ടിലെ CID പിള്ളാരേ ഏര്‍പ്പാടാക്കി.
മുഴുവന്‍ വിവരങ്ങളും ക്രോഡീകരിച്ച് ഫലം പുറത്തുവന്നു.
കഷണ്ടി - ഇല്ല
മുടന്ത് , കൊങ്കണ്ണ് - ഇല്ലില്ല
ശാരീരിക രോഗം , മാനസികം , ചൊവ്വാദോഷം- ഏതുമില്ല
പോലീസ് കേസ്, ചീത്തപ്പേര്, കടബാധ്യത, സ്വഭാവ ദൂഷ്യം - ഒട്ടുമില്ല
പുകവലി , വെള്ളമടി, ലൈനടി , ഊരുതെണ്ടല്‍ , പിശുക്ക് , ധാരാളിത്തം -- ഇല്ലേയില്ല
എല്ലാവര്ക്കും സമാധാനമായി . സമൃദ്ധമായ തലമുടിയും നിറപ്പകിട്ടാര്‍ന്ന  ജീവിതവും സ്വപ്നം കണ്ടു അവള്‍ വിവാഹം കഴിയും വരെ അക്ഷമയായി കഴിച്ചുകൂട്ടി.

ആര്‍ഭാടം ഒട്ടും കുറക്കാതെ തന്നെ അവളുടെ രണ്ടാംവിവാഹവും നടന്നു. ഭക്ഷണം കഴിച്ചു  പല്ലില്‍ കുത്തി ആളുകള്‍ നാട്ടുകാര്യം വിളമ്പി. വധുവിനെ വരന്റെ വീട്ടില്‍കൊണ്ടാക്കി ബന്ധുക്കള്‍ സന്തോഷത്തോടെ തിരിച്ചുപോയി. പുതിയ വീട്ടുകാരോട് അവള്‍ അതീവവിനയത്തോടെ പെരുമാറി. അയല്‍വാസികളും ബന്ധുക്കളും പിരിഞ്ഞുപോയി. രാത്രിയായി.  പന്തലില്‍ ചരുവങ്ങളും കസേരകളും ഭക്ഷണാവശിഷ്ട്ടങ്ങളും രണ്ടു പട്ടികളും മൂന്നു പൂച്ചകളും മാത്രം ബാക്കിയായി. അപ്പോഴേക്കും അവള്‍ വരന്റെ വീട്ടുകാരുമായി നല്ലോരാത്മബന്ധം ഉണ്ടാക്കുന്നതില്‍ വിജയിച്ചു.

അങ്ങനെ അവളുടെ രണ്ടാം ആദ്യരാത്രി ആരംഭിക്കുകയായി. കല്യാണപ്പായസത്തിനുവേണ്ടി കൊണ്ടുവന്ന മില്‍മപാലില്‍ ബാക്കിവന്നത് ചൂടാക്കി ഒരു ഗ്ലാസ്സില്‍ പകര്‍ന്നു ആരോ അവളുടെ കയ്യില്‍ പിടിപ്പിച്ചപ്പോള്‍ ഒന്നാം നിലയിലെ രണ്ടാമത്തെ കിടപ്പുമുറിയിലേക്ക് അവളെ വേറെആരോ ആനയിച്ചു . കാര്യമായ നാണം ഒന്നുമില്ലെങ്കിലും വ്രീളാവിവശയായി അഭിനയിച്ചു നമ്രശിരസ്കയായി അവള്‍ കാല്‍വിരല്‍ കൊണ്ട് തറയില്‍ ഇന്ത്യയുടെ ഭൂപടം വരച്ചു. പുതുമണവാളന്റെ ബോധപൂര്‍വമുള്ള ചുമ കേട്ട് അവള്‍ തലഉയര്‍ത്തിയപ്പോള്‍, പാപ്പരായവന് ലോട്ടറിയടിച്ചാലെന്ന പോലെ, സന്തോഷം  കൊണ്ട് അവളുടെ മുഖം വിടര്‍ന്നു . കൈലിമാത്രമുടുത്തു കട്ടിലില്‍ ഇരിക്കുന്ന അയാളുടെ തലയില്‍ മാത്രമല്ല; കരടിയെ ഓര്‍മ്മിപ്പിക്കുംവിധം ശരീരമാസകലം രോമാവൃതന്‍ ! പൂര്‍ണ്ണ കൃശഗാത്രന്‍ !
ഔപചാരിക സംഭാഷണങ്ങള്‍ക്കിടയില്‍ പാല്‍ തണുത്തുപോകുന്നെന്നു മനസ്സിലാക്കിയ അവള്‍ ഗ്ലാസ്സെടുത്ത്‌ വരന് നല്‍കി. അലിഖിതമായ നിയമം അതേപോലെ അനുസരിച്ച് പാതികുടിച്ചു അയാള്‍ അവള്‍ക്കു നല്‍കി.

പന്തലില്‍ പട്ടികളും പൂച്ചകളും കടിപിടി കൂടുന്ന ശബ്ദം അവരുടെ മധുരസല്ലാപങ്ങള്‍ക്ക് തിളക്കം കുറച്ചു. അതവരുടെ സുഖശയനത്തിനു വരെ ഭംഗം വരുത്തുമെന്ന് മുന്‍കൂട്ടി കണ്ട വരന്‍ അവറ്റകളെ വിരട്ടിയോടിക്കാന്‍ താഴെ പന്തലിലെത്തി. പിന്നെ ഒരലര്‍ച്ചയാണ് വധു കേട്ടത് ! വീട്ടില്‍ , ഉറങ്ങിയവരും അല്ലാത്തവരുമായ എല്ലാവരും പന്തലിലേക്ക് കുതിച്ചുപ്പോള്‍ കണ്ട കാഴ്ച അവരെ ഞെട്ടിച്ചു കളഞ്ഞു ! വരന്റെ മര്‍മ്മസ്ഥാനത്തുതന്നെ ഒരു പട്ടി കടിച്ചു തൂങ്ങിയിരിക്കുന്നു.  കാട്ടുകോഴിക്കെന്തു സംക്രാന്തി എന്നപോലെ , പട്ടിക്കെന്തു ആദ്യരാത്രി! ആളുകളെ കണ്ട പട്ടികള്‍ പിന്തിരിഞ്ഞോടി . പക്ഷെ പിന്നീട് കണ്ട കാഴ്ച അതിനെക്കാള്‍ ഞെട്ടിക്കുന്നതായിരുന്നു. കഠിനമായ അപസ്മാരം ബാധിച്ചു വരന്‍ താഴെകിടന്നുപുളയുന്നു. അതു കണ്ട വധുവിന്റെ വയറ്റില്‍കിടന്ന മില്‍മ പാല്‍ തിളച്ചു മറിഞ്ഞു .
"വര്‍ഷത്തില്‍ രണ്ടുമൂന്നു തവണയെ അവനു ഇതുണ്ടാവാറുള്ളൂ ...മോള്‍ പേടിക്കണ്ട കേട്ടോ "  അവളുടെ മുഖഭാവം കണ്ട വരന്റെ അമ്മ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും അവള്‍ കരഞ്ഞു കൊണ്ട് മണിയറയിലേക്കോടി. വരനെ ആരൊക്കെയോ ആസ്പത്രിയില്‍ കൊണ്ടുപോയി ഒരു മണിക്കൂറിനകം തിരിച്ചു കൊണ്ടുവന്നു. പേടിക്കാനൊന്നും ഇല്ല . സൂചി വച്ചിട്ടുണ്ട് .

കിടക്കയില്‍ ചമ്മലോടെ തളര്‍ന്നുകിടക്കുന്ന വരന്റെ മുഖത്തുനോക്കി അവള്‍ ആലോചിച്ചു ..
വേണോ .....വേണ്ടയോ  ?
നിക്കണോ ....പോണോ ?
അവളാകെ ധര്‍മ്മസങ്കടത്തിലായി. ചിന്തിച്ചു ചിന്തിച്ചു ഒരു തീരുമാനത്തിലെത്താന്‍ അവള്‍ക്കു കഴിഞ്ഞില്ല. രണ്ടാം ആദ്യരാത്രിയും അവള്‍ക്കു നിദ്രാവിഹീനകാളരാത്രിയായി. ഏതായാലും , നേരം വെളുക്കനായപ്പോഴെക്കും അവള്‍ ഒരു തീരുമാനത്തിലെത്തി.

നേരം പരപരാ വെളുത്തുതുടങ്ങിയപ്പോള്‍ അവളുടെ വീടിന്റെ കല്യാണപന്തലിനു മുന്നില്‍ , മുപ്ലിവണ്ടിന്റെ ആകൃതിയും കല്ലുവെട്ടുയന്ത്രത്തിന്റെ അലര്‍ച്ചയുമായി ഒരു മുച്ചക്രവാഹനം കുതിച്ചുവന്നു കിതച്ചുനിന്നു.
..............................................................

വാല്‍ക്കഷ്ണം:
(സുന്ദരനും സുശീലനും, കഷണ്ടിയും അപസ്മാരരോഗവുമില്ലാത്തവനും പട്ടികടിയേല്‍ക്കാത്തവനുമായ വരനെ ആവശ്യമുണ്ട് )


October 8, 2012

കടമകള്‍



( 11-3-1999- നു ഗള്‍ഫ്‌ മാധ്യമത്തില്‍ പ്രസിദ്ധീകരിച്ചത്‌)
ഇന്ന് പതിവിലും നേരത്തെ ഉറക്കമുണര്‍ന്നു. കിടക്കയില്‍നിന്നെഴുന്നേല്‍ക്കാന്‍ തോന്നുന്നില്ല. മുറിയില്‍ നല്ല ഇരുട്ട്. എയര്‍കണ്ടീഷന്റെ നേരിയ ശബ്ദം നിശബ്ദതയെ ഭഞ്ജിക്കുന്നു. കട്ടിക്കമ്പിളിയും പുതച്ചു വെറുതെ കിടക്കുക സുഖകരം തന്നെ . നാടിനെ അപേക്ഷിച്ചു ഉറങ്ങാന്‍ സുഖം ഇവിടെ തന്നെ സംശയമില്ല. എന്നാലും ഇന്നലെ ഉറക്കം വരാനെനെന്തേ ഇത്രയും താമസിച്ചത് ! 

എഴുന്നേറ്റ് ബ്രഷും സോപ്പുമെടുത്ത്‌ മെല്ലെ വാതില്‍ തുറന്നു പുറത്തിറങ്ങി. സഹമുറിയന്‍മാര്‍ രണ്ടാളും നല്ല ഉറക്കില്‍ തന്നെ. ജോലിക്ക് പോകാന്‍ ഇനിയുമെത്രയോ സമയം ബാക്കി. ഉറങ്ങട്ടെ. ശബ്ദമുണ്ടാക്കണ്ട. പല്ലുതേച്ച്കൊണ്ടിരിക്കുമ്പോള്‍ കണ്ണാടിയില്‍ നോക്കി. തന്റെ പ്രതിബിംബം തന്നെ നോക്കി പല്ലിളിച്ചു പരിഹസിക്കുകയാണോ? തന്റെ മുഖത്ത് നോക്കി നിഷേധാര്‍ത്ഥത്തില്‍ തലയാട്ടിക്കൊണ്ടിരിക്കുകയാണോ ? ഞാന്‍ സൂക്ഷിച്ചു നോക്കി . ആറു വര്‍ഷമായി ദിനേന ഇവനെ ഞാന്‍ കാണുന്നു. ആദ്യത്തെ ചുറുചുറുക്കും കണ്ണിലെ തിളക്കവും ഇപ്പോഴില്ല. സമൃദ്ധമായിരുന്ന തലമുടി ഇപ്പോള്‍ എണ്ണാന്‍ പറ്റന്ന പരുവത്തിലായിട്ടുണ്ട്. വിശാലമായ നെറ്റിത്തടത്തില്‍ ചുളിവുകള്‍ വീണു തുടങ്ങിയിരിക്കുന്നു. കണ്‍തടത്തില്‍ കറുപ്പ്നിറം ബാധിച്ചിരിക്കുന്നു. ആറുവര്‍ഷം മനുഷ്യശരീരത്തില്‍ ഇത്രയും പ്രകടമായ മാറ്റങ്ങള്‍ വരുത്തുമോ?

ഞാന്‍ ചിന്തയില്‍ നിന്നുണര്‍ന്നു. വേഗം കുളിച്ചു പുറത്തിറങ്ങി. സ്നേഹിതന്‍ ഷാജി തന്റെ ഊഴവും കാത്ത് സോപ്പുപെട്ടിയും തോര്‍ത്തും കയ്യില്‍ പിടിച്ചു ഇരുന്നുറങ്ങുന്നു. അവന്റെ അപ്പന്‍ നാട്ടില്‍ അറിയപ്പെടുന്ന പണക്കാരന്‍. അടക്കയുടെയും തേങ്ങയുടെയും വ്യാപാരം. നാലു മക്കളില്‍ ഒരേയൊരു ആണ്‍ തരിയാണ് ഷാജി. പ്രദേശത്തെ പ്രധാനഗുണ്ടയുടെ സഹോദരിയെ കമന്‍റടിച്ചതിനു സംഹാരമൂര്‍ത്തികളായി വന്ന ഗുണ്ടകളില്‍ നിന്നും രക്ഷപ്പെട്ട് നാടുവിട്ടു. എത്തിയതിവിടെ.  പണസമ്പാദനമെന്ന ലകഷ്യത്തിലുപരി ഇത്തരം ഉദ്ദേശ്യങ്ങളുമായി എത്തിയ പലരെയും ഇവിടെ കാണാം. സ്വന്തം വീട്ടില്‍ അഞ്ചു ബാത്ത് റൂമുകള്‍ ഉള്ളവനാണ് ഇവിടെ തന്റെ ഊഴവും കാത്തിരിക്കുന്നത്! പാവം .. ഞാനവനെ തട്ടിയെഴുന്നേല്‍പ്പിച്ചു.

ഒമ്പത് മണിക്കാണ് കട തുറക്കുകയെങ്കിലും അരമണിക്കൂര്‍ മുന്‍പേ പുറപ്പെട്ടു. ജ്യൂസ് കടയില്‍നിന്ന് എന്തെങ്കിലും കഴിക്കാം. ഓംലറ്റ് ഉണ്ടാക്കി, തലേന്നത്തെ ഖുബ്സ്‌, ഫ്രൈ പാനിലിട്ടു ചൂടാക്കി  അത് നെടുകെ കീറാന്‍ പണിപ്പെട്ട് ശ്രമിക്കുന്ന കടക്കാരന്റെ മുഖത്ത് പ്രത്യേകഭാവങ്ങള്‍.. നിമിഷനേരം കൊണ്ടത്‌ ഒരു സാന്‍വിച്ചാക്കി അയാള്‍ എന്റെ കയ്യില്‍ പിടിപ്പിച്ചു. അതില്‍നിന്ന് ഉയര്‍ന്ന, മുട്ടയുടെയും പച്ചമുളകിന്റെയും സമ്മിശ്രഗന്ധത്തോടെയുള്ള ആവിയോടൊപ്പം എന്റെ ചിന്തകളും ഉയര്‍ന്നുപൊങ്ങി.

ഇന്ന് തിങ്കളാഴ്ച. തന്റെ ഒരേയൊരു പെങ്ങളുടെ വിവാഹം. അമ്മയും പെങ്ങളും താനുമടങ്ങുന്ന ചെറിയ കുടുംബം. അച്ഛന്റെ മരണശേഷം പതിനാറാം വയസ്സിലേ കുടുംബബാധ്യത തന്റെ തലയില്‍.  പാഠപുസ്തകങ്ങള്‍ക്ക് എന്നെന്നേക്കുമായി അവധിനല്‍കി കൂലിപ്പണിക്കിറങ്ങി. നിത്യച്ചിലവിനും അമ്മയുടെ ചികിത്സക്കും തന്റെ വരുമാനം തികയാതെയായപ്പോള്‍ ഗള്‍ഫെന്ന സുവര്‍ണ്ണഭൂമി ഇടയ്ക്കിടെ മനസ്സില്‍ ഓടിയെത്തി. പ്രായമായി വരുന്ന സഹോദരിയും മനസ്സില്‍ കനല്‍ കോരിയിട്ടുകൊണ്ടിരുന്നു. പലരുടെയും കാലുപിടിച്ചും കടം വാങ്ങിയും ഇവിടെയെത്തി.  ഇരുപത്തിഅഞ്ചാം വയസ്സില്‍ വന്ന താന്‍ നീണ്ട ആറു വര്‍ഷം ഇവിടെ , ഈ തുണിക്കടയില്‍. പലരും ഈ വിപ്രവാസ ജീവിതത്തെ പഴിക്കുന്നുവെങ്കിലും തനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. നാട്ടില്‍ നിന്ന്കൊണ്ട് നിര്‍വഹിക്കാനാകാത്ത പലകാര്യങ്ങളും ഇവിടെനിന്ന് ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ട്. അവിടെ നിന്ന് വണ്ടി കയറുമ്പോള്‍ രണ്ടേ രണ്ടു ആഗ്രഹങ്ങള്‍ മാത്രമേ കൂടെ കരുതിയുള്ളൂ. ഹൃദ്രോഗിയായ അമ്മയുടെ അസുഖം മാറ്റുക, സഹോദരിയുടെ വിവാഹം കേമമായി നടത്തുക. അതെ; ഇന്നെന്‍റെ ഗീതുമോളുടെ വിവാഹമാണ് . ഇപ്പോള്‍ അവിടെ ബഹളമയമായിരിക്കും. കുട്ടികളുടെ പൊട്ടിച്ചിരികള്‍, കാക്കകളുടെ കലപിലകള്‍, അലങ്കരിച്ച പന്തല്‍ , അതിഥികളെ സ്വീകരിക്കാന്‍ ഓടിനടക്കുന്ന അമ്മയും അമ്മാവനും,  സാരിയുടുത്ത്  ആഭരണങ്ങള്‍ അണിഞ്ഞ് ലജ്ജയോടെയിരിക്കുന്ന സുന്ദരിയായ ഗീതുമോള്‍. കാളനും തോരനും സാമ്പാറും പപ്പടവും എന്നുവേണ്ട എല്ലാം കൂട്ടിയുള്ള സുഭിക്ഷമായ ഭക്ഷണം......   വായില്‍  ഉമിനീര്‍ നിറഞ്ഞു. ഇപ്പോഴവിടെ ഏകദേശം പന്ത്രണ്ടു മണി. അന്നേരം എന്റെ കയ്യിലിരിക്കുന്ന സാന്‍ഡ് വിച്ചിലേക്ക് വെറുതെ  ഞാന്‍ നോക്കി നിന്നു.

"എന്താടാ ദാസാ , സ്വപ്നം കാണുകയാണോ?" കടക്കാരന്‍ അബുക്ക എന്നെ ചിന്തയില്‍ നിന്നുണര്‍ത്തി. സാന്‍ഡ് വിച്ച് പാതി കഴിച്ചു ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ചു പുറത്തിറങ്ങി. അടുത്ത സൂപ്പര്‍ മാര്‍ക്കറ്റില്‍ നിന്ന് ഒരു പാക്കറ്റ്‌ ടോഫിയും വാങ്ങി. സന്തോഷദിനമാണ്. പരിചയക്കാര്‍ക്കെല്ലാം കൊടുക്കണം.

കടയില്‍ ജോലി ചെയ്യുമ്പോഴും മനസ്സ്‌ അങ്ങകലെ നാട്ടില്‍ തന്നെയായിരുന്നു.ഗീതുമോള്‍ വീട്ടില്‍ നിന്നിറങ്ങിയാല്‍ അമ്മ വീട്ടില്‍ തനിച്ചാവും..  പലപ്പോഴും അമ്മ എഴുതി നാട്ടില്‍ വരാന്‍. ഗീതുമോളുടെയും തന്റെയും വിവാഹം ഒന്നിച്ചു നടത്തുക അമ്മയുടെ സ്വപ്നമായിരുന്നു. എന്ത് ചെയ്യാം കടമകളുടെ പൂര്‍ത്തീകരണത്തിന് പലതും ബലികഴിക്കേണ്ടിവരുന്നു. പലര്‍ക്കും കൊടുക്കാനുള്ള സംഖ്യ മനസ്സില്‍ തികട്ടിവരുന്നു. ഇനിയെത്ര കാലം ജോലി ചെയ്താലാണവ വീട്ടാന്‍ കഴിയുക? തന്റെ തുച്ഛശമ്പളവും പ്രാരാബ്ധങ്ങളുടെ ഭാണ്ഡവും തമ്മില്‍ ഒരിക്കലും പൊരുത്തപ്പെടുന്നില്ല. ഉള്ളില്‍ നിന്നൊരു നെടുവീര്‍പ്പുയര്‍ന്നു.

"ദാസാ ... വേഗം വാ . നാട്ടില്‍ നിന്നൊരു കോള്‍.." കടയുടമ വിളിച്ചുപറഞ്ഞു. പൊടുന്നനെ  ആകാംക്ഷ  തന്നെ വാനിലേക്കുയര്‍ത്തി. ഓടിച്ചെന്നു റിസീവര്‍ ചെവിയോടടുപ്പിച്ചു. അതില്‍നിന്നുതിര്‍ന്ന വാക്കുകള്‍ തീജ്വാലയായി ചെവിയിലൂടെ തലച്ചോറില്‍ പ്രവേശിച്ചു. ഒപ്പം കാല്‍പാദങ്ങളില്‍നിന്നും മരവിപ്പ് മേലാസകലം അരിച്ചു കയറി. തളര്‍ന്ന ഹൃദയത്തോടെ ഞാനിരുന്നു.

മുഹൂര്‍ത്തസമയത്തുതന്നെ തന്റെ അമ്മ ........ അവസാനമായി ഒരുനോക്ക് കാണാന്‍ പോലും ഭാഗ്യമില്ലാത്ത ജീവിതം ! അന്നാദ്യമായി ഗള്‍ഫിനെ ഞാന്‍ വെറുത്തു..



September 25, 2012

അവധിക്കാല കാഴ്ച്ചകള്‍ -2012




ഈ നിഷ്കളങ്ക പുഞ്ചിരി നമ്മിലന്യമാകുന്നുവോ..? 


വിമാനം റദ്ദാക്കിയാലും മഴയത്തുള്ള അനിര്‍വചനീയ യാത്ര റദ്ദാക്കില്ല !!!



മഴയുടെ ബാക്കിപത്രം 


ജാത്യാലുള്ളതു തൂത്താല്‍ പോകുമോ ..? (വിശദ വിവരങ്ങള്‍ ഇവിടെ അമര്‍ത്തി വായിക്കാം) 


നിങ്ങടെ വായില്‍ വെള്ളം നിറഞ്ഞാല്‍ എന്റെ ഉള്ളം നിറഞ്ഞു ! 



വെള്ളരിക്ക ആത്മഹത്യ ചെയ്തതല്ല ! വിത്തിന് വേണ്ടി കെട്ടിത്തൂക്കിയതാ



ഒരു അളവുപാത്രം ....വംശനാശ ഭീഷണിയില്‍  



മീന്‍ പിടിക്കാനുള്ള പഴയ ഒരു സൂത്രം 



വെള്ളത്തില്‍ ഒഴുകും ആഢംബര നൌക 



കരയില്‍ ഉരുകും ജീവിത നൌക


ആഢംബരത്തിനുമുണ്ട് ഒരു അവസാനം 


ദ്വീപുനിവാസികളുടെ 'ബൈക്ക്‌ '!!


വെള്ളം വെള്ളം സര്‍വത്ര !!



ബ്രിട്ടീഷുകാരന്റെ കരവിരുത്  ( പുനലൂര്‍ തൂക്കുപാലം )



നയനമനോഹരം (തെന്‍മല  ജലസേചന പദ്ധതി)



പഴമയുടെ പ്രൌഡി ( പുനലൂര്‍ റെയില്‍വേ പാലം )



കനവിലേക്കൊഴുകിയെത്തും  നീരൊഴുക്ക് 



പാലരുവി വെള്ളച്ചാട്ടം 


സ്വര്‍ഗ്ഗത്തെക്കള്‍ സുന്ദരമാമീ ...............



കുണ്ടോട്ടി സംഗമത്തിനിടയില്‍ ( ശങ്കരനാരായണന്‍ , ജിത്തു, ഇസ്മായില്‍ )


ഇനി ധൈര്യമായി ചാവാം



ഈ സ്ഥലത്തെത്തിയാല്‍ നാം അറിയാതെ മാന്തിപ്പോകും !!


നമ്മുടെ വാര്‍ദ്ധക്യത്തില്‍  , ഈ നിഷ്കളങ്ക പുഞ്ചിരി നമ്മില്‍  പ്രതീക്ഷിക്കാമോ...?

കഴിഞ്ഞ അവധിക്കാല കാഴ്ചകള്‍ കാണാന്‍ ഇവിടെ അമര്‍ത്തി നോക്കാം